ഭൂമിയില്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യം ആവശ്യപ്പെട്ടത് വൈദികനെ കാണാന്‍; കുരിശ് കണ്ട് പൊട്ടിക്കരഞ്ഞ് ആര്‍ട്ടെമിസ് 2 കമാന്‍ഡര്‍
ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും ദൂരമേറിയ മനുഷ്യമുന്നേറ്റം പൂർത്തിയാക്കി മടങ്ങിയെത്തിയ നാസയുടെ ആർട്ടെമിസ് 2 ദൗത്യസംഘം പങ്കുവെച്ച അനുഭവങ്ങൾ ലോകത്തെ വിസ്മയിപ്പിക്കുന്നു. ശാസ്ത്രീയ നേട്ടങ്ങൾക്കപ്പുറം, പ്രപഞ്ചത്തിന്റെ അഗാധതയിൽ തങ്ങൾ അനുഭവിച്ച ആത്മീയവും വൈകാരികവുമായ നിമിഷങ്ങളെക്കുറിച്ചാണ് ദൗത്യത്തിന്റെ കമാൻഡർ റീഡ് വൈസ്മാൻ (Reid Wiseman) വെളിപ്പെടുത്തിയത്.
ഭൂമിയിൽ തിരിച്ചെത്തിയ ശേഷം കമാൻഡർ ആദ്യം ആവശ്യപ്പെട്ടത് തങ്ങളെ സ്വീകരിക്കാനെത്തിയ കപ്പലിലെ വൈദികനെ കാണാനായിരുന്നു. ആ വികാരനിർഭരമായ കൂടിക്കാഴ്ചയെക്കുറിച്ച് റീഡ് വൈസ്മാൻ പറയുന്നത് ഇങ്ങനെയാണ്. ആത്മീയ കാര്യങ്ങളിൽ അത്ര വലിയ താൽപ്പര്യമില്ലാതിരുന്ന താൻ, ബഹിരാകാശത്തെ അവിശ്വസനീയമായ കാഴ്ചകൾക്ക് മുന്നിൽ പകച്ചുപോയതായി റീഡ് വെളിപ്പെടുത്തി. ചന്ദ്രന്റെ പിന്നിലായി സൂര്യൻ മറയുന്ന അത്യപൂർവ്വ ദൃശ്യം കണ്ടപ്പോൾ, ഇത്തരം മഹാത്ഭുതങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളാൻ മാത്രം മനുഷ്യൻ ഇനിയും പരിണമിച്ചിട്ടില്ല എന്നാണ് തനിക്ക് തോന്നിയതെന്ന് അദ്ദേഹം പറഞ്ഞു.
"കപ്പലിലെ ചാപ്ലിൻ കടന്നുവന്നപ്പോൾ അദ്ദേഹത്തിന്റെ കോളറിലെ കുരിശ് കണ്ട് ഞാൻ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞുപോയി. ബുദ്ധികൊണ്ട് മാത്രം വിശദീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഞങ്ങൾ അനുഭവിച്ചത്.
ആ നിമിഷങ്ങളെ പങ്കുവെക്കാൻ എനിക്ക് ആത്മീയമായ ഒരു സാന്നിധ്യം ആവശ്യമായിരുന്നുവെന്ന് റീഡ് വൈസ്മാൻ പറഞ്ഞു.