ജോലി നഷ്ടമായപ്പോള്‍ സന്യാസിയാവുക, വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് ശേഷം ആ ജോലി തിരികെപ്പിടിക്കുക.സിനിമാക്കഥയെ വെല്ലുന്ന ഒറിജിനല്‍ കഥ
മൊറേന: ജോലി നഷ്ടമായപ്പോള്‍ സന്യാസിയാവുക, വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് ശേഷം ആ ജോലി തിരികെപ്പിടിക്കുക. മുന്‍ സിആര്‍പിഎഫ് ഹവില്‍ദാറായിരുന്ന ഗിര്‍വാര്‍ സിങ് തോമറിന്റെ ജീവിതം ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 1999-ലാണ് തോമര്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്.
ജോലി നഷ്ടപ്പെട്ടതിനുശേഷം മധ്യപ്രദേശിലെ മൊറേനയില്‍ ഒരു ക്ഷേത്രത്തില്‍ സന്യാസിയായി ജീവിതം നയിക്കുകയായിരുന്നു ഇദ്ദേഹം. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് ഛത്തീസ്ഗഢിലെ ബീജാപൂരില്‍ തോമര്‍ വീണ്ടും സര്‍വീസില്‍ പ്രവേശിച്ചു. മധ്യപ്രദേശിലെ മൊറീന സ്വദേശിയാണ് തോമര്‍. 1991ലാണ് ഗിര്‍വാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. ഏകദേശം എട്ട് വര്‍ഷത്തോളം സേവനമനുഷ്ഠിച്ചു. ഇതിനിടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി തര്‍ക്കമുണ്ടായി. പിന്നാലെ ഇദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. 1999-ല്‍ തോമറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.
ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഗിര്‍വാര്‍ സിങ് മൊറേനയിലേക്ക് മടങ്ങി. പിന്നീട് ഒരു ക്ഷേത്രത്തില്‍ താമസിക്കാനും ആരാധനയിലും ധ്യാനത്തിലും മുഴുകാനും തുടങ്ങി. അവിടെ നിന്നും ഒരു ഗുഹാക്ഷേത്രത്തിലെത്തി, അവിടെ അദ്ദേഹം ഗിര്‍വര്‍ ദാസ് മഹാരാജ് എന്ന പേരില്‍ സന്യാസിയായി അറിയപ്പെടാന്‍ തുടങ്ങി. ആത്മീയ യാത്രക്കൊപ്പം ജോലി തിരികെ ലഭിക്കാനുള്ള അദ്ദേഹത്തിന്റെ പോരാട്ടവും തുടര്‍ന്നു.
1999-ല്‍ ഗിര്‍വാര്‍ സിങ് പിരിച്ചുവിടലിനെതിരെ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. ഏകദേശം എട്ട് വര്‍ഷത്തിന് ശേഷം, 2007-ല്‍ കോടതി അദ്ദേഹത്തിന് അനുകൂലമായി വിധിച്ചു. എന്നാല്‍ സിആര്‍പിഎഫ് ഉത്തരവില്‍ സ്റ്റേ നേടിയതോടെ വിഷയം മറ്റൊരു നീണ്ട നിയമയുദ്ധത്തിലേക്ക് നീങ്ങി.തുടര്‍ന്ന് ഗിര്‍വാര്‍ സിങ് ഹൈക്കോടതിയുടെ ഇരട്ട ബെഞ്ചിന് മുന്നില്‍ അപ്പീല്‍ നല്‍കി. വര്‍ഷങ്ങളോളം നീണ്ട വാദം കേള്‍ക്കലുകള്‍ക്ക് ശേഷം, 2025 ആഗസ്റ്റില്‍ കോടതി വീണ്ടും അദ്ദേഹത്തിന് അനുകൂലമായി വിധിക്കുകയും ജോലി തിരികെ ലഭിക്കുകയും ചെയ്തു. കോടതി വിധിയുണ്ടായിട്ടും നിയമനം ഉടന്‍ ഉണ്ടായില്ല. അദ്ദേഹം വിഷയത്തില്‍ അന്വേഷണം തുടര്‍ന്നു, അധികാരികള്‍ക്ക് നിയമപരമായ നോട്ടീസുകള്‍ അയക്കുകയും ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഒടുവില്‍ ഈ ആഗസ്റ്റില്‍ സിങ് സിആര്‍പിഎഫില്‍ വീണ്ടും ചേരുകയും ബിജാപൂരില്‍ നിയമനം ലഭിക്കുകയുമായിരുന്നു. നിയമന ഉത്തരവിന് പിന്നാലെ സിങ് ഡ്യൂട്ടിയില്‍ ചേരുകയും രണ്ട് പതിറ്റാണ്ടിലേറെ മുമ്പ് നഷ്ടപ്പെട്ട യൂണിഫോം വീണ്ടും ധരിക്കുകയും ചെയ്തു.