'ഞങ്ങള്‍ ഇവിടെ തുടുരും, ദൈവത്തിന്റെ സംരക്ഷണം തേടും';ലബനീസ് ക്രൈസ്തവര്‍
റമൈഷ് /ലബനന്‍: ഇസ്രായേല്‍ സൈന്യം നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് അതിര്‍ത്തി ഗ്രാമങ്ങളില്‍ തുടരാനുള്ള തീരുമാനവുമായി ലബനീസ് ക്രൈസ്തവര്‍.
തങ്ങള്‍ പിറന്നു വീണ മണ്ണില്‍ നിന്ന് ഒരിക്കല്‍ പോയാല്‍ പിന്നെ ഇവിടേക്കൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന തിരിച്ചറിവില്‍ ഇസ്രായേലിന്റെ മുന്നറിയിപ്പ് അവഗണിച്ച് അവിടെ തന്നെ തുടരാനാണ് അതിര്‍ത്തി ഗ്രാമങ്ങളിലുള്ള ക്രൈസ്തവരുടെ തീരുമാനമെന്ന് റമൈഷ് ഗ്രാമത്തിലെ മാറോനൈറ്റ് വൈദികനായ ഫാ. ടോണി ഏലിയാസ് പറഞ്ഞു.
'ഞങ്ങളുടെ പക്കല്‍ ആയുധങ്ങളോ മിസൈലുകളോ ഇല്ല. ഞങ്ങള്‍ ആര്‍ക്കും ഭീഷണിയല്ല. ഒരിക്കല്‍ ഞങ്ങള്‍ ഗ്രാമം വിട്ടുപോയാല്‍ പിന്നെ ഒരിക്കലും മടങ്ങിവരാന്‍ സാധിച്ചെന്ന് വരില്ല. അതിനാല്‍ വീടുകളില്‍ തന്നെ തുടരാനാണ് ഞങ്ങളുടെ തീരുമാനം,' ഫാ. ടോണി പങ്കുവച്ചു.
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഇസ്രായേല്‍ ലബനനില്‍ വീണ്ടും സൈനിക നീക്കം ആരംഭിച്ചത്. തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങള്‍ ഒഴിയണമെന്ന് ഇസ്രായേല്‍ സൈന്യം അറബി ഭാഷയില്‍ നോട്ടീസ് നല്‍കി.
എന്നാല്‍ തങ്ങളുടെ നിസഹായ അവസ്ഥയാണ് ഇവിടെ തന്നെ തുടരാനുള്ള പ്രധാന കാരണമെന്ന് ഫാ. ടോണി പറഞ്ഞു.
ദൈവത്തിന്റെ സംരക്ഷണത്തിനായി തങ്ങളെ ഭരമേല്‍പ്പിച്ച് ഭയത്തിന്റെ നടുവിലും പ്രാര്‍ത്ഥനയില്‍ ആശ്രയിച്ച് മുമ്പോട്ട് പോവുകയാണ് ഇവിടുത്തെ ജനങ്ങള്‍.
ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള അതിര്‍ത്തി ഗ്രാമമാണ് റമൈഷ്. 1300 ക്രൈസ്തവ കുടുംബങ്ങളുള്ള ഈ ഗ്രാമത്തില്‍ പുറമെ നിന്നുള്ള 100 ഓളം കുടുംബങ്ങള്‍ക്കും 250 സിറിയന്‍ കുടുംബങ്ങള്‍ക്കും അഭയം നല്‍കിയിട്ടുണ്ട്.
മറ്റ് അതിര്‍ത്തി ഗ്രാമങ്ങളായ ഡെബല്‍, ഐന്‍ ഏബല്‍ തുടങ്ങിയവയിലെയും ജനങ്ങളും തങ്ങളുടെ ഭവനങ്ങള്‍ വിട്ടുപോകാകേണ്ട എന്ന തീരുമാനത്തിലാണുള്ളത്.
നിസ്സഹായാവസ്ഥയുടെ നടുവിലും ദൈവം തങ്ങളെ കൈവിടില്ലെന്ന ബോധ്യമാണ് ഇവരെ മുമ്പോട്ട് നയിക്കുന്നത്.
പൗലോ ബോര്‍ജിയയിലെ വത്തിക്കാന്‍ പ്രതിനിധി ബിഷപ് ചാര്‍ബെല്‍ അബ്ദുള്ള, യുഎന്‍ സമാധാന സേന തലവന്‍ ജനറല്‍ ദിയോദത്തോ അബാഗ്നാര എന്നിവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് ഫാ. ടോണി ഏലിയാസ് പറഞ്ഞു.