ഫ്രാൻസിൽ നിന്ന് കൂടുതൽ റഫാൽ വിമാനങ്ങൾ വേണം. വ്യോമസേന ശുപാർശ നൽകി

ഡൽഹി: ഇന്ത്യൻ വ്യോമസേന കൂടുതൽ റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നു. ഫ്രാൻസിൽ നിന്ന് കൂടുതൽ റഫാൽ വിമാനങ്ങൾ വേണമെന്ന് വ്യോമസേന കേന്ദ്ര സർക്കാരിന് ശുപാർശ നൽകി.
ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സേന നിർദ്ദേശം മുന്നോട്ട് വെച്ചത്.
114 മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് (എംആർഎഫ്‌എ) വാങ്ങാനാണ് ശുപാർശ. നേരത്തെയും ഇതിനായി വ്യോമ സേന ശുപാർശ നൽകിയിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സേന നിർദ്ദേശം സമർപ്പിച്ചത്.
റഫാൽ ഒരു 'മൾട്ടിറോൾ' യുദ്ധവിമാനമാണ്. അതായത്, വായുവിൽ നിന്ന് വായുവിലേക്ക്, വായുവിൽ നിന്ന് കരയിലേക്ക്, വായുവിൽ നിന്ന് കടലിലേക്ക് ആക്രമണം നടത്താനും, ചാരപ്രവർത്തനങ്ങൾക്കും കഴിയും.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) ചേർന്ന് അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളിൽ അംഗീകാരം നൽകിയേക്കും.
സർക്കാരിന്റെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതി പ്രകാരം, വിമാനങ്ങളിൽ ഭൂരിഭാഗവും വിദേശ പങ്കാളികളുമായി സഹകരിച്ച് രാജ്യത്ത് നിർമ്മിക്കാനാണ് ശ്രമിക്കുന്നത്.
ഇന്ത്യൻ വ്യോമസേനയ്ക്ക് നിലവിൽ 31 ഫൈറ്റർ സ്ക്വാഡ്രനുകളാണുള്ളത് (ഓരോ സ്ക്വാഡ്രനിലും 16-18 വിമാനങ്ങൾ ഉണ്ടാകും). അടുത്ത മാസം മിഗ്-21 വിമാനങ്ങൾ കൂടി ഒഴിവാക്കുന്നതോടെ ഇത് 29 ആയി കുറയും.
ഈ വർഷം ഏപ്രിലിൽ ഫ്രാൻസിൽ നിന്ന് 26 റഫാൽ എം യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ കരാർ ഒപ്പിട്ടിരുന്നു. 63,000 കോടി രൂപയുടെ കരാറിലാണ് ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചത്.
22 സിംഗിൾ സീറ്റർ ജെറ്റുകളും നാല് ട്വിൻ സീറ്റർ വിമാനങ്ങളുമാണ് വാങ്ങുന്നത്. 2031ഓടെ മുഴുവൻ യുദ്ധ വിമാനങ്ങളും ഇന്ത്യയ്ക്ക് ലഭിക്കും.
അറ്റകുറ്റപ്പണി, ലോജിസ്റ്റിക്കൽ സപ്പോർട്ട്, പരിശീലനം എന്നിവയും കരാറിൽ ഉൾപ്പെടുന്നു.