യുദ്ധം മൂലം ദുരിതമനുഭവിക്കുന്നവരെയും മരിക്കുന്നവരെയും നാം മറക്കരുത്: ലെയോ പാപ്പ
യുദ്ധം മൂലം ദുരിതമനുഭവിക്കുന്നവരെയും മരിക്കുന്നവരെയും നാം മറക്കരുതെന്ന് ഓർമ്മപ്പെടുത്തി ലെയോ പതിനാലാമൻ പാപ്പ. അതേസമയം, കാസിൽ ഗാൻഡോൾഫോയിലെ അപ്പസ്തോലിക കൊട്ടാരത്തിന്റെ പ്രവേശനകവാടത്തിൽ നിന്ന് ലോകത്തെ ഇന്നും വേട്ടയാടുന്ന നിരവധി സംഘർഷങ്ങളെക്കുറിച്ചുള്ള ആശങ്കയും മാർപാപ്പ പങ്കുവച്ചു.
“യുദ്ധവും അക്രമവും മൂലം തകർന്ന വിവിധ രാജ്യങ്ങളിൽ നടക്കുന്ന സംഭവങ്ങൾ നാം ആശങ്കയോടെ കാണുന്നു. ഈ സംഘർഷങ്ങൾ മൂലം ദുരിതമനുഭവിക്കുന്നവരെയും ജീവൻ പൊലിയുന്നവരെയും നാം മറക്കരുത്. സമാധാനത്തിനായുള്ള പരിശ്രമങ്ങൾക്കൊപ്പം നമ്മുടെ പ്രാർഥനകളിലും അവരെ അനുസ്മരിക്കാം” – പാപ്പ കൂട്ടിച്ചേർത്തു.
ഉക്രൈൻ സംഘർഷത്തിൽ ആളപായം സംഭവിച്ചതായി ഇന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. തലസ്ഥാനമായ കിയവിൽ റഷ്യ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, കരിങ്കടലിലും അസോവ് കടലിലും റഷ്യൻ സൈനികലക്ഷ്യങ്ങൾക്കു നേരെ ആക്രമണം നടത്തിയതായി ഉക്രൈൻ സൈന്യം അവകാശപ്പെട്ടു.
തെക്കൻ ഇറാനിൽ പുതിയ യുഎസ് വ്യോമാക്രമണങ്ങൾ ഉണ്ടായതായും അതിനു മറുപടിയായി കുവൈറ്റിലെ യുഎസ് സൈനികതാവളങ്ങൾക്കു നേരെ ടെഹ്‌റാൻ, മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. ഇറാഖി കുർദിസ്ഥാനെയും ഇത് ബാധിച്ചിട്ടുണ്ട്.
കാസിൽ ഗാൻഡോൾഫോയിലെ മുഴുവൻ നിവാസികൾക്കും ലെയോ പതിനാലാമൻ മാർപാപ്പ വീണ്ടും നന്ദിയും ആശംസകളും അറിയിച്ചു. ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തീർഥാടകരെ സ്നേഹപൂർവം സ്വാഗതം ചെയ്യുകയും ചെയ്തു.
Share this: