ഞങ്ങള്‍ക്ക് ഇങ്ങനെ ജീവിക്കണ്ട. വിവാഹത്തോട് ഗുഡ് ബൈ പറയുന്ന ഇന്ത്യന്‍ സ്ത്രീകള്‍. മാറ്റത്തിന്റെ പുതിയ കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി: 'ജീവിതത്തില്‍ സെറ്റിലാകാന്‍ ഒരു ഭര്‍ത്താവ് വേണം' എന്ന പതിറ്റാണ്ടുകളായുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ അലിഖിത നിയമത്തെ പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തുതുടങ്ങിയിരിക്കുന്നു.
വിവാഹമെന്ന സാമൂഹിക സംവിധാനത്തിന് പുറത്തുനിന്നുകൊണ്ട് തങ്ങളുടേതായ ലോകം പണിയാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ സ്ത്രീകളുടെ എണ്ണം അതിവേഗം വര്‍ധിക്കുകയാണെന്നാണ് പുതിയ പഠനങ്ങള്‍.
കരിയറിനെ കുറിച്ചുള്ള ചിന്തകള്‍, സാമ്പത്തിക സ്വാതന്ത്ര്യം, കുടുംബങ്ങള്‍ക്കകത്തെ അസമത്വങ്ങള്‍ എന്നിവയെയാണ് ഈ പുതിയ സാമൂഹികമാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
രാജ്യത്ത് അവിവാഹിതരായി തുടരുന്ന സ്ത്രീകളുടെ ശതമാനം 2011ല്‍ 13.5 മാത്രമായിരുന്നത് 2021ല്‍ 19.9 ശതമാനമായി ഉയര്‍ന്നുവെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍.
സമാനമായി, നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പ്രകാരം ഇന്ത്യന്‍ സ്ത്രീകളുടെ വിവാഹപ്രായവും അടുത്തിടെയായി ഉയര്‍ന്നിട്ടുണ്ട്. 1992-93 കാലഘട്ടത്തില്‍ 16.2 വയസ്സായിരുന്ന ശരാശരി വിവാഹപ്രായം 2019-21 ആയപ്പോഴേക്കും 19.2 വയസായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.
18 വയസിന് മുമ്പ് വിവാഹം കഴിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലും വലിയ കുറവാണ് വന്നിരിക്കുന്നത്. വിവാഹത്തെ സ്ത്രീകള്‍ പൂര്‍ണ്ണമായി തിരസ്‌കരിക്കുന്നു എന്നതിലുപരി, വിവാഹം കഴിക്കണമെങ്കില്‍ തന്നെ അതിന് കൃത്യമായ നിബന്ധനകളും സമയവും വേണമെന്ന നിലപാടിലേക്ക് അവര്‍ മാറിയെന്നതിന്റെ തെളിവാണ് ഈ കണക്കുകള്‍.
ഒരു കാലത്ത് വിവാഹത്തെ സാമ്പത്തിക സുരക്ഷയ്ക്കുള്ള വഴിയായി കണ്ടിരുന്ന സ്ത്രീകള്‍ ഇന്ന് സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തിക്കായുള്ള ശ്രമത്തിലാണ്. സര്‍ക്കാരിന്റെ ഓള്‍ ഇന്ത്യ സര്‍വേ ഓണ്‍ ഹയര്‍ എഡ്യൂക്കേഷന്‍ കണക്കുകള്‍ പ്രകാരം, ഉന്നത വിദ്യാഭ്യാസത്തില്‍ പെണ്‍കുട്ടികളുടെ എന്റോള്‍മെന്റ് 2014-15 കാലഘട്ടത്തിലെ 1.57 കോടിയില്‍ നിന്ന് 2021-22-ല്‍ 2.07 കോടിയായി കുതിച്ചുയര്‍ന്നിരിക്കുകയാണ്.
സ്ത്രീകള്‍ സ്വന്തമായി സമ്പാദിച്ചു തുടങ്ങുമ്പോള്‍, വിവാഹമെന്നത് സാമ്പത്തികമായ ഒരു 'ആവശ്യകത' എന്നതില്‍ നിന്ന് മാറി, ജീവിതത്തിന് അധിക മൂല്യം നല്‍കുന്നുണ്ടോയെന്ന് വരെ പരിശോധിക്കുന്ന ഘട്ടത്തിലേക്കെത്തിയിരിക്കുന്നു കാര്യങ്ങള്‍.
വിവാഹബന്ധങ്ങളില്‍ നിന്ന് സ്ത്രീകള്‍ പിന്മാറുന്നതിന്റെ ഏറ്റവും വലിയ പ്രായോഗിക കാരണമായി പുതിയ പഠനങ്ങള്‍ പറയുന്നത് വീട്ടുജോലികളിലെ കടുത്ത അസമത്വമാണ്.
ഇന്ത്യയിലെ 'ടൈം യൂസ് സര്‍വേ' (2019) പുറത്തുവിട്ട ഞെട്ടിക്കുന്ന കണക്കുകള്‍ പ്രകാരം, സ്ത്രീകള്‍ ദിവസവും ശരാശരി 299 മിനിറ്റ് വീട്ടുജോലികള്‍ക്കായി ചെലവഴിക്കുമ്പോള്‍, പുരുഷന്മാര്‍ ചെലവഴിക്കുന്നത് വെറും 97 മിനിറ്റ് മാത്രമാണ്.
ഇതിനുപുറമേ ദിവസവും 134 മിനിറ്റ് കുട്ടികളെയും കുടുംബാംഗങ്ങളെയും നോക്കുന്നതിനായി സ്ത്രീകള്‍ മാറ്റിവെക്കുമ്പോള്‍, പുരുഷന്മാരുടെ വിഹിതം 76 മിനിറ്റും. പൂര്‍ണ്ണസമയ ജോലിയും ചെയ്ത്, വീണ്ടും വീട്ടിലെത്തി ഇത്തരം അമിത ഉത്തരവാദിത്തങ്ങളുടെ ഭാരം മാത്രം പേറേണ്ടി വരുന്ന ജീവിതത്തോട് പല സ്ത്രീകളും വിടപറയാനൊരുങ്ങിയതായാണ് റിപ്പോര്‍ട്ട്.
പിന്നീട് വരുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനേക്കാള്‍ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന് അവര്‍ കരുതുന്നു.
തങ്ങളുടെ പങ്കാളിയില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന കാര്യത്തില്‍ ആധുനിക സ്ത്രീകള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.
2024-ലെ ഒരു ഡേറ്റിംഗ് സൈറ്റ് സര്‍വേ വ്യക്തമാക്കുന്നത്, 64 ശതമാനം സ്ത്രീകളും തങ്ങള്‍ക്കുവേണ്ട കാര്യങ്ങളില്‍ കൃത്യമായ നിലപാടുള്ളവരാണെന്നും, കുറഞ്ഞ കാര്യങ്ങള്‍ക്ക് തൃപ്തിപ്പെടാന്‍ തയ്യാറല്ലെന്നുമാണ്.
കുടുംബത്തിലെ മുന്‍ തലമുറകളിലെ സ്ത്രീകള്‍ അനുഭവിച്ച കഷ്ടപ്പാടുകളും കരിയര്‍ ബ്രേക്കുകളും അടുത്തറിഞ്ഞാണ് പുതിയ തലമുറ വളര്‍ന്നത്. 'എന്തിനാണ് ഇതെല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കുന്നത്?' എന്നെല്ലാം തിരിച്ചുചോദിക്കാനുള്ള അവസ്ഥയിലേക്ക് അവരെത്തിയിരിക്കുന്നെന്ന് ചുരുക്കം.
'പ്രായമായാല്‍ നിങ്ങളെയൊക്കെ ആരാണ് നോക്കാനുള്ളത്?' അവിവാഹിതരായി തുടരുന്ന സ്ത്രീകളോട് സമൂഹം ഏറ്റവും കൂടുതലായി ചോദിക്കുന്ന ചോദ്യമാണിത്. എന്നാല്‍, ഇതിനും പെണ്‍കുട്ടികള്‍ കൃത്യമായ പ്ലാന്‍ തയ്യാറാക്കിക്കഴിഞ്ഞെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പരമ്പരാഗതമായി ഭര്‍ത്താവിനെയും മക്കളെയും മാത്രം ആശ്രയിക്കുന്ന രീതി മാറി, സ്വന്തമായി സ്ഥലം വാങ്ങുക, കൃത്യമായ നിക്ഷേപങ്ങളും ആരോഗ്യ ഇന്‍ഷുറന്‍സും ഉറപ്പാക്കുക എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും അവര്‍ തുടങ്ങിയിട്ടുണ്ട്.
കൂടാതെ, വൈകാരികമായ പിന്തുണയ്ക്കായി പരസ്പരം താങ്ങായി നില്‍ക്കുന്ന അടുത്ത സുഹൃത്തുക്കളുടെ കൂട്ടായ്മകളെ ആശ്രയിക്കുന്ന പുതിയ സംസ്‌കാരവും ഇന്ത്യയില്‍ വേരുറപ്പിച്ചു വരുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.