ഞങ്ങള്‍ക്കു സഹായം വേണ്ട. ഇവിടെ നിന്ന് രക്ഷപ്പെടുത്താന്‍ സഹായിക്കൂ. സിറിയന്‍ ക്രൈസ്തവരുടെ ദയനീയ അവസ്ഥ വിവരിച്ച് വൈദികന്‍

ഡമാസ്‌ക്കസ്: സിറിയയിലെ ഡമാസ്‌ക്കസില്‍ മുപ്പതോളം ക്രൈസ്തവരുടെ ജീവനെടുത്ത ഇസ്ലാമിക് സ്റ്റേറ്റ്‌സ് തീവ്രവാദി ആക്രമണത്തിനു പിന്നാലെ രാജ്യത്തെ ക്രൈസ്തവരുടെ ദയനീയ അവസ്ഥ വിവരിച്ച് പ്രാദേശിക വൈദികന്റെ വെളിപ്പെടുത്തല്‍.
''ഞങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ഞങ്ങള്‍ ഭയപ്പെടുന്നു' എന്നും സഹായത്തിന് പകരം രക്ഷപ്പെടുവാന്‍ സഹായിക്കണമെന്നു ആളുകള്‍ തങ്ങളോടു പറയുന്നുണ്ടെന്നും സിറിയയിലെ ഫ്രാന്‍സിസ്‌കന്‍ വൈദികനായ ഫാ. ഫാദി അസര്‍, എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിറിയയിലെ ക്രൈസ്തവര്‍ കടന്നുപോകുന്നത് അഗാധമായ ദുഃഖത്തിലൂടെയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ക്രിസ്ത്യാനികളും വലിയ ദുഃഖം അനുഭവിക്കുന്നു. ഞങ്ങള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. വത്തിക്കാന്റെയും യൂറോപ്യന്‍ സമൂഹത്തിന്റെയും ഇടപെടല്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.
ആളുകള്‍ ഇപ്പോള്‍ ഞങ്ങളോട് പറയുന്നു, 'അച്ചാ, ഞങ്ങള്‍ക്ക് സഹായം വേണ്ട, ഭക്ഷണമോ മരുന്നോ ഒന്നും വേണ്ട. രക്ഷപ്പെടാന്‍ ഞങ്ങളെ സഹായിക്കൂ. ഞങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ കഴിയില്ല. ഞങ്ങളുടെ ജീവനെയോര്‍ത്ത് ഞങ്ങള്‍ ഭയപ്പെടുന്നു; ഞങ്ങളുടെ കുട്ടികളുടെ ഭാവിയെയോര്‍ത്ത് ഞങ്ങള്‍ ഭയപ്പെടുന്നു'.
രാജ്യത്തു യാതൊരു ആധിപത്യവുമില്ലാത്ത ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്കു സ്ഥിതി കൂടുതല്‍ കൂടുതല്‍ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്. സഭ സര്‍ക്കാരുമായി സംസാരിക്കുമ്പോഴെല്ലാം, ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് അവര്‍ പറയുന്നു.
ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്; ഞങ്ങള്‍ ഭയപ്പെടുന്നില്ല. മധ്യപൂര്‍വ്വേഷ്യയില്‍, ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം എല്ലായ്‌പ്പോഴുമുണ്ട്. 2,000 വര്‍ഷമായി പീഡനം തുടരുന്നു. എന്നാല്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഈ സിവില്‍ ലോകത്താണ് നമ്മള്‍. നീതി - അതില്‍ കൂടുതലൊന്നും നമുക്ക് വേണ്ട.
സുരക്ഷിതത്വമുള്ള ഒരു രാജ്യത്ത് ജീവിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് അവകാശമുണ്ട്, പള്ളിയില്‍ പോയി സമാധാനത്തോടെ പ്രാര്‍ത്ഥിക്കാനും അവര്‍ക്ക് കഴിയേണ്ടതുണ്ടെന്നും ഫാ. ഫാദി പറഞ്ഞു. യുദ്ധത്തിന് മുന്‍പ്, രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനം മാത്രമായിരുന്നു ക്രൈസ്തവര്‍.
എന്നാല്‍ ഇപ്പോള്‍ മൂന്ന് ശതമാനമായി കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ലതാകിയയിലാണ് താമസിക്കുന്നെങ്കിലും ഡമാസ്‌കസില്‍ വര്‍ഷങ്ങളോളം ചെലവഴിച്ച വൈദികനാണ് ഫാ. ഫാദി.