വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടല്‍. കെസിബിസി ഒരുക്കുന്ന വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു

 
KCBC HOUSE

കോഴിക്കോട്: വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) പ്രഖ്യാപിച്ച പുനരധിവാസ ദൗത്യം മുന്നോട്ട്. നീതിക്കും സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള കെസിബിസി കമ്മീഷന്‍ വിലങ്ങാട്ട് 15 വീടുകളും വയനാട്ടില്‍ നാലു വീടുകളും ഇതിനകം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറി. തുടര്‍ച്ചയായ മഴ കാരണം വയനാട്ടിലെ നിര്‍മാണ പ്രക്രിയ മന്ദഗതിയിലായിരുന്നു.

കാലാവസ്ഥ അനുകൂലമായതോടെ വേഗത്തിലായിട്ടുണ്ട്. ആകെ 128 വീടുകളുടെ നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. വിലങ്ങാട്ട് ഒരു വീടു നിര്‍മാണത്തിന് 15-16 ലക്ഷം രൂപയായി എന്ന് കെസിബിസി ജെ പിഡി കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. ജേക്കബ് മാവുങ്കല്‍ അറിയിച്ചു.

 വയനാട്ടില്‍ ബത്തേരി രൂപതയുടെയും (13 വീടുകള്‍) മാനന്തവാടി രൂപതയുടെയും (50 വീടുകള്‍) വിലങ്ങാട്ട് താമരശേരി രൂപതയുടെയും (65 വീടുകള്‍) നേതൃത്വത്തിലാണ് വീടുകള്‍ നിര്‍മിക്കുന്നത്.


ഒരു വീടിനായി 10 ലക്ഷം രൂപയാണ് കെസിബിസി ഒരു രൂപതയെ ഏല്പിക്കുന്നത്. 100 വീടുകള്‍ക്കാണ് കെസിബിസി നേരിട്ടു ഫണ്ടു ചെയ്യുന്നത്. ബാക്കി തുക മേല്‍പറഞ്ഞ രൂപതകളുടെ സാമൂഹിക സേവന വിഭാഗമാണ് കണ്ടെത്തുന്നത്. 

28 വീടുകള്‍ക്കുള്ള ഫണ്ടിംഗ് മറ്റു ക്രൈസ്തവ പ്രസ്ഥാനങ്ങളുടേതാണ്.വിലങ്ങാട്ട് വ്യക്തികളും പ്രസ്ഥാനങ്ങളും നല്കിയതാണ് ഭൂമി. അവിടെ 56 വീടുകളുടെ പണി താമരശേരി രൂപതയുടെ നേതൃത്വത്തില്‍ പല ഘട്ടങ്ങളിലായി പുരോഗമിക്കുന്നു.


വയനാട്ടിലെ വാഴവറ്റയില്‍ മാനന്തവാടി രൂപത ടൗണ്‍ഷിപ്പ് ആണ് ചെയ്യുന്നത്. 36 വീടുകള്‍ ഒരിടത്തും 11 വീടുകള്‍ മറ്റൊരിടത്തും മുന്ന് വീടുകള്‍ വ്യത്യസ്ത സ്ഥലങ്ങളിലും. രൂപത തന്നെയാണ് അവിടെ സ്ഥലം വാങ്ങി നല്കിയിട്ടുള്ളത്. 

ബത്തേരി രൂപതയാണ് 13 വീടുകള്‍ക്കായി സ്ഥലം വാങ്ങുകയും നിര്‍മാണത്തിന് നേതൃത്വം നല്കുകയും ചെയ്യുന്നത്. വിലങ്ങാട്ടെ വീടുകളില്‍ രണ്ടെണ്ണവും വയനാട്ടിലെ വീടുകളില്‍ പത്തോളവും അക്രൈസ്തവ കുടുംബങ്ങള്‍ക്കു വേണ്ടിയാണ്.
 

Tags

Share this story

From Around the Web