പുറത്തേയ്ക്ക് ഒഴുക്കുന്നത് സെക്കന്‍ഡില്‍ 350 ഘനയടി വെള്ളം; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

 
mullapperiyar

കട്ടപ്പന: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. സെക്കന്‍ഡില്‍ 350 ക്യൂസെക്‌സ് (ഘനയടി) വെള്ളമാണ് ടണല്‍ മാര്‍ഗം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നത്.

തേക്കടിയില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് തമിഴ്‌നാട് മുല്ലപ്പെരിയാറിന്റെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം കൊണ്ടു പോകാന്‍ ആരംഭിച്ചത്. സാധാരണ ഗതിയില്‍ മണ്‍സൂണിന്റെ തുടക്കത്തില്‍ ജൂണ്‍ ഒന്നാം തിയതിയോടെ തന്നെ കാര്‍ഷിക ആവശ്യത്തിന് വെള്ളം എടുക്കാന്‍ ഷട്ടര്‍ തുറക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ മണ്‍സൂണ്‍ ദുര്‍ബലമായതിനാല്‍ ഷട്ടര്‍ തുറക്കുന്നത് നീളുകയായിരുന്നു.

തേനി കമ്പം താഴ്‌വരയിലെ 14707 ഏക്കര്‍ ഭൂമിയിലെ ഒന്നാം ഘട്ട നെല്‍കൃഷിയ്ക്കായാണ് വെള്ളം കൊണ്ടുപോകുന്നത്. ആകെ സെക്കന്‍ഡില്‍ കൊണ്ടു പോകുന്ന 350 ക്യൂസെക്‌സ് വെള്ളത്തില്‍ 200 ക്യൂസെക്‌സ് വെള്ളം കാര്‍ഷിക ആവശ്യത്തിനായി ഉപയോഗിക്കും. ബാക്കി 150 ക്യൂസെക്‌സ് വെള്ളം മധുര കോര്‍പ്പറേഷനിലെ കുടിവെള്ള അവശ്യത്തിനായാണ് ഉപയോഗിക്കുന്നത്. 120 ദിവസത്തേയ്ക്കാണ് ഡാം തുറന്ന് വിട്ടിരിയ്ക്കുന്നത്.

Tags

Share this story

From Around the Web