സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; ക്രമക്കേടുകള്‍ കണ്ടെത്തി

 
Raid

സംസ്ഥാനത്തെ സബ് രജിസ്റ്റാര്‍ ഓഫീസുകളില്‍ പരിശോധന നടത്തി വിജിലന്‍സ്. മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തി. 72 സബ് രജിസ്ട്രാർ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. ഓപ്പറേഷന്‍ സെക്വര്‍ ലാന്‍ഡ് എന്ന പേരിൽ നടത്തിയ റെയ്ഡില്‍ കൈക്കൂലി പിടിച്ചെടുക്കുകയും ചെയ്തു.

എല്ലാ ജില്ലകളിലും ഒരുമിച്ചാണ് പരിശോധന നടിത്തയത്. പരിശോധനയില്‍ 15 പേരില്‍ നിന്ന് 146,375 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. ഏജന്റുമാരില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഓഫീസുകളില്‍ നിന്ന് 37,850 രൂപയും, ഉദ്യോഗസ്ഥരില്‍ നിന്ന് 15,190 രൂപയുമാണ് പരിശോധനയില്‍ പിടിച്ചെടുത്തത്.

19 ഉദ്യോഗസ്ഥരില്‍ നിന്നും ആധാരം എഴുത്തുകാരിൽ നിന്നുമായി 965,905 രൂപയും വിജിലന്‍സ് പിടികൂടി. ആധാരം രജിസ്ട്രേഷന്‍ ചെയ്യുന്നതിനാണ് കൈക്കൂലി വാങ്ങിയത്.

ആധാരം എഴുത്തുകാരാണ് കൈക്കൂലി ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നത്. വസ്തുവിന്റെ വില്പനയ്ക്ക് വിലകുറച്ച് ആധാരം രജിസ്റ്റർ ചെയ്യുന്നതിനാണ് കൈക്കൂലി വാങ്ങിയിരുന്നത്.

ഇത് കൂടാതെ ആധാരം എഴുത്തുകാരിൽ നിന്ന് ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴിയും പണം വാങ്ങിയതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 337,300 രൂപയാണ് ഗൂഗിള്‍ പേ വ‍ഴി കൈക്കൂലിയായി വാങ്ങിയത്.

പരിശോധനകള്‍ ഇനിയും തുടരുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.

Tags

Share this story

From Around the Web