വിയറ്റ്നാം ബോട്ടപകടം; കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ ജന്മനാട്ടിലെത്തിക്കും
വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കൊട്ടാരക്കര സ്വദേശികളായ എ സി തോമസ്, ഭാര്യ ലൗനി തോമസ് എന്നിവരുടെ മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കുമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.
ഇന്ന് രാത്രി 09.30നുള്ള വിമാനത്തിൽ വിയറ്റ്നാമിൽ നിന്നും മുംബൈയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ നാളെ രാവിലെ 06.30 നു തിരിക്കുന്ന എയർ ഇന്ത്യ AI 2605 വിമാനത്തിൽ ഒൻപതു മണിയോടെ തിരുവനന്തപുരത്ത് എത്തിക്കും. തുടർന്ന് കൊട്ടാരക്കരയിലേക്കു റോഡ് മാർഗം കൊണ്ടുപോകും. മുംബൈ, തിരുവനന്തപുരം വിമാനത്താവളങ്ങളിലും തുടർന്ന് കൊട്ടാരക്കരയിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനുമുള്ള ക്രമീകരണം നോർക്ക റൂട്സ് ഏകോപിപ്പിക്കും.
ഹോൺ മെയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് ആണ് യാത്രക്കാരുമായി ബോട്ട് പോയത്. പ്രക്ഷുബ്ധമായ കടലും ശക്തമായ കാറ്റും കാരണം ആണ് ബോട്ട് മറിഞ്ഞത്.