നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂട ക്രൂരതയുടെ ഇര: 970 ദിവസത്തിലധികം തടങ്കലിൽ കഴിഞ്ഞ ബ്രൂക്ക്ലിൻ റിവേര അന്തരിച്ചു
ഡാനിയേൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം 970 ദിവസത്തിലേറെ തടങ്കലിൽ അടച്ച ബ്രൂക്ക്ലിൻ റിവേര അന്തരിച്ചു. ഒരു രാഷ്ട്രീയ തടവുകാരനും തദ്ദേശീയ നേതാവുമായിരുന്ന അദ്ദേഹം നിക്കരാഗ്വയിൽ തടവിൽ വച്ചാണ് മരണമടഞ്ഞത്.
“കോവിഡ് മഹാമാരി മൂലം ഉണ്ടായ ഒരു ബാക്ടീരിയയുടെ ഫലമായി ശാരീരികവും നാഡീവ്യവസ്ഥയും വഷളായ നമ്മുടെ സഹോദരൻ ബ്രൂക്ലിന്റെ ആരോഗ്യം വീണ്ടെടുക്കാൻ വളരെയധികം വൈദ്യശാസ്ത്ര ശ്രമങ്ങൾ നടത്തിയിട്ടും, നിർഭാഗ്യവശാൽ അദ്ദേഹം ഈ ലോകത്തുനിന്ന് പോയെന്ന് സ്ഥിരീകരിക്കുന്നതിൽ ഞങ്ങൾക്ക് ഖേദമുണ്ട്,” മെയ് 31-ന് നിക്കരാഗ്വൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
“ഒരു ക്രിസ്ത്യാനിയാകുക എന്നാൽ അനീതിയെ അപലപിക്കുക എന്നതാണ്, അതിനു മുന്നിൽ മൗനം പാലിക്കാതിരിക്കുക എന്നതാണ്. നമ്മുടെ രാജ്യത്തുള്ളത് ഒരു സർക്കാരല്ല, മറിച്ച് അടിച്ചമർത്തലിന്റെയും ക്രൂരമായ സ്വേച്ഛാധിപത്യത്തിന്റെയും ഭരണമാണ്, അത് നിക്കരാഗ്വയെ ഒരു പൊലീസ് രാഷ്ട്രമാക്കി മാറ്റി,” ഫ്ലോറിഡയിലെ (യുണൈറ്റഡ് സ്റ്റേറ്റ്സ്) മിയാമിയിലുള്ള സെന്റ് അഗത്തയുടെ വികാരിയായി സേവനമനുഷ്ഠിക്കുന്ന നിക്കരാഗ്വൻ പുരോഹിതനായ ഫാ. എഡ്വിംഗ് റോമൻ പറഞ്ഞു.
കെട്ടിച്ചമച്ച കുറ്റകൃത്യങ്ങളുള്ള ഏകപക്ഷീയമായ അറസ്റ്റുകൾ, പീഡനം മൂലം ജയിലുകളിൽ മരിക്കുന്ന രാഷ്ട്രീയ തടവുകാർ, സഭയെ പീഡിപ്പിക്കൽ, സർവകലാശാലകൾ അടച്ചുപൂട്ടൽ, പൗരത്വം നഷ്ടപ്പെടുത്തൽ, കണ്ടുകെട്ടലുകൾ, തിരോധാനങ്ങൾ, കൊലപാതകങ്ങൾ എന്നിങ്ങനെ സ്വേച്ഛാധിപത്യം നടത്തുന്ന വിവിധ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളെയും അദ്ദേഹം അപലപിച്ചു.