വത്തിക്കാനിലെ പച്ചക്കറിത്തോട്ടം പൂര്‍ണ്ണമായും ജൈവരീതിയിലേക്ക്
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 2015-ലെ 'ലൗദാത്തോ സി' എന്ന ചാക്രികലേഖനത്തിന് മറുപടിയായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വത്തിക്കാനില്‍ ജൈവ കൃഷിരീതികളിലേക്കുള്ള മാറ്റം നടന്നുവരികയായിരുന്നു.
വര്‍ഷങ്ങളായി മാര്‍പാപ്പയുടെ വസതിയിലേക്ക് ആവശ്യമായ ഭക്ഷണം നല്‍കിയിരുന്ന വത്തിക്കാന്‍ മതിലുകള്‍ക്കുള്ളിലെ പച്ചക്കറിത്തോട്ടത്തിലും ഫലവൃക്ഷത്തോട്ടത്തിലും ഇപ്പോള്‍ പൂര്‍ണ്ണമായും ജൈവ കൃഷിരീതികള്‍ മാത്രമാണ് ഉപയോഗിക്കുന്നത്.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിശ്രമജീവിതം നയിച്ചിരുന്നതും, നിലവില്‍ അര്‍ജന്റീനയിലെ വിക്ടോറിയയിലുള്ള സെന്റ് ഷോളാസ്റ്റിക്ക ആബിയില്‍ നിന്നുള്ള ബനഡിക്‌റ്റൈന്‍ സന്ന്യാസിനിമാര്‍ താമസിക്കുന്നതുമായ 'മാത്തര്‍ എക്ലേസിയേ' മഠത്തിന്റെ വളപ്പിലാണ് ഈ സ്വകാര്യ തോട്ടം സ്ഥിതി ചെയ്യുന്നത്.
'മാര്‍പാപ്പയുടെ തോട്ടം' എന്നറിയപ്പെടുന്ന ഈ പച്ചക്കറിത്തോട്ടം എപ്പോഴും വത്തിക്കാന്‍ ഗാര്‍ഡന്റെ ഒരു പ്രധാന സവിശേഷതയാണെന്നും, അപ്പസ്‌തോലിക് കൊട്ടാരത്തിലേക്ക് ആവശ്യമായ ഭക്ഷണം എത്തിക്കുക എന്ന പ്രധാന ഉദ്ദേശ്യത്തോടെയാണ് വത്തിക്കാന്‍ ഗാര്‍ഡന്‍സ് തുടക്കത്തില്‍ നിര്‍മ്മിക്കപ്പെട്ടതെന്നും വത്തിക്കാന്റെ ഗാര്‍ഡന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സര്‍വീസ് മേധാവിയും വനപരിപാലന വിദഗ്ധനുമായ സ്റ്റെഫാനോ ജിയാമ്പോളോ പറഞ്ഞു.
ഏകദേശം 57 ഏക്കറോളം വരുന്ന വത്തിക്കാന്‍ സിറ്റിയുടെ പകുതിയോളം വിസ്തൃതിയുള്ള വത്തിക്കാന്‍ ഗാര്‍ഡന്റെ ഭാഗമായാണ് ഈ പച്ചക്കറിത്തോട്ടത്തെ ഇപ്പോള്‍ കണക്കാക്കുന്നതെന്ന് ജിയാമ്പോളോ വ്യക്തമാക്കി. മാര്‍പാപ്പയ്ക്കായി പ്രാര്‍ഥിക്കുന്ന മാത്തര്‍ എക്ലേസിയേ മഠത്തിലെ ബനഡിക്‌റ്റൈന്‍ സന്ന്യാസിനിമാര്‍ ഈ തോട്ടത്തില്‍ വിളയുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിനും ജാം അടക്കമുള്ള വിഭവങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. മിച്ചം വരുന്ന ഉല്‍പ്പന്നങ്ങള്‍ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന വത്തിക്കാനിലെ സൗജന്യ ഭക്ഷണശാലയിലേക്ക് നല്‍കുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 2015-ലെ 'ലൗദാത്തോ സി' ചാക്രികലേഖനത്തിന് ശേഷമാണ് ജൈവകൃഷി രീതികളിലേക്കുള്ള ഈ പൂര്‍ണ്ണ മാറ്റം വേഗത്തിലായതെന്ന് ജിയാമ്പോളോ കൂട്ടിച്ചേര്‍ത്തു.