യുദ്ധത്തെ ന്യായീകരിക്കാന്‍ ദൈവനാമം ഉപയോഗിക്കുന്നത് ഗുരുതരമായ പാപം: ജറുസലേം പാത്രിയാര്‍ക്കീസ്

 
piyarbatisata



ജറുസലേം: യുദ്ധത്തെ ന്യായീകരിക്കാന്‍ ദൈവത്തിന്റെ നാമം ഉപയോഗിക്കുന്നത് ഈ കാലഘട്ടത്തിലെ ഗുരുതരമായ പാപമാണെന്ന ശക്തമായ മുന്നറിയിപ്പുമായി ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ല.

 യുഎസിന്റെ യുദ്ധ സെക്രട്ടറി പീറ്റ് ഹെഗസെത്ത് യുദ്ധത്തിന് അനുഗ്രഹം തേടി സങ്കീര്‍ത്തനഭാഗം ഉദ്ധരിച്ചതിനോട് പ്രതികരിച്ചപ്പോഴാണ് കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞതെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്റര്‍നാഷണല്‍ ഒയാസിസ് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ വെബിനാറിലായിരുന്നു കര്‍ദിനാളിന്റെ വാക്കുകള്‍. ഇപ്പോള്‍ മധ്യപൂര്‍വേഷ്യയില്‍ നടക്കുന്ന യുദ്ധത്തില്‍ ദൈവത്തിന് യാതൊരു പങ്കുമില്ലെന്ന് കര്‍ദിനാള്‍ പറഞ്ഞു. 

ദൈവം ഈ യുദ്ധത്തിലുണ്ടെങ്കില്‍ അത് മരിക്കുന്നവരുടെയും ക്ലേശമനുഭവിക്കുന്നവരുടെയും കൂടെയാണെന്ന് കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

ഗാസയില്‍ ഇസ്രായേല്‍ പിന്‍മാറാതെ ആയുധം കൈമാറില്ലെന്ന്  ഹമാസും ആയുധം കൈമാറാതെ പിന്‍മാറില്ലെന്ന്  ഇസ്രായേലും നിലപാട് സ്വീകരിച്ചിരിക്കുന്നതിനാല്‍ തല്‍സ്ഥിതി തുടരുകയാണെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി.

 ഗാസ മുനമ്പിന്റെ 80 ശതമാനവും തകര്‍ന്നു, പുനര്‍നിര്‍മ്മാണം ഇതുവരെ തുടങ്ങിയിട്ടില്ല. വെസ്റ്റ്ബാങ്കില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള പാലസ്തീന്‍ വംശജര്‍ ദിവസേന  അക്രമിക്കപ്പെടുന്നു. 

യാത്രാ നിയന്ത്രണങ്ങള്‍ കാരണം ബെത്ലഹേമില്‍ നിന്നുള്ള 200-ഓളം അധ്യാപകര്‍ക്ക് ജറുസലേമിലെ ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ എത്താന്‍ കഴിയുന്നില്ലെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web