മാര്‍പ്പാപ്പയെ ഭീഷണിപ്പെടുത്തി യുഎസ്; അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി ലിയോ പാപ്പ

 
Leo apa

വാഷിങ്ടണ്‍: അമേരിക്കയും വത്തിക്കാനും തമ്മിലുള്ള ബന്ധം നയതന്ത്ര പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. വത്തിക്കാന്‍ പ്രതിനിധിയെ പെന്റഗണിലേക്ക് വിളിപ്പിച്ച അമേരിക്കന്‍ ഉദ്യോഗസ്ഥര്‍, കത്തോലിക്കാ സഭ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമാധാനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള മാര്‍പ്പാപ്പയുടെ പ്രസംഗം അമേരിക്കന്‍ ഭരണകൂടത്തോടുള്ള വെല്ലുവിളിയാണെന്ന് വിലയിരുത്തിയാണ് പെന്റഗണ്‍ ഇത്തരമൊരു നീക്കം നടത്തിയത്. ശക്തിയില്‍ അധിഷ്ഠിതമായ നയതന്ത്രത്തിന് പകരം ചര്‍ച്ചകളിലൂടെയുള്ള പരിഹാരമാണ് ആവശ്യമെന്ന മാര്‍പ്പാപ്പയുടെ നിലപാടാണ് പെന്റഗണിനെ ചൊടിപ്പിച്ചത്.

അമേരിക്കയില്‍ ജനിച്ച ആദ്യത്തെ മാര്‍പ്പാപ്പയായ ലിയോ പതിനാലാമന്‍, ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെയും വിദേശ നയങ്ങളെയും നേരത്തെ തന്നെ വിമര്‍ശിച്ചിരുന്നു. 2026 ജനുവരി 9-ന് വത്തിക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, 'യുദ്ധം വീണ്ടും ഫാഷനായി മാറിയിരിക്കുന്നു' എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്ത് ശക്തി പ്രകടനത്തിലൂടെയുള്ള ആധിപത്യവും കുടിയേറ്റക്കാരോടുള്ള മോശം പെരുമാറ്റവും വര്‍ദ്ധിച്ചുവരുന്നതിനെ അദ്ദേഹം തന്റെ പ്രസംഗത്തില്‍ കഠിനമായി വിമര്‍ശിച്ചിരുന്നു. ഈ പ്രസംഗം ട്രംപ് ഭരണകൂടത്തെ നേരിട്ട് ലക്ഷ്യം വെച്ചുള്ളതാണെന്നാണ് പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിലയിരുത്തിയത്.


യുഎസ് അണ്ടര്‍ സെക്രട്ടറി ഓഫ് വാര്‍ എല്‍ബ്രിഡ്ജ് കോള്‍ബി, വത്തിക്കാന്‍ സ്ഥാനപതി കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് പിയറിനെ പെന്റഗണിലേക്ക് വിളിപ്പിച്ചു. ഈ കൂടിക്കാഴ്ചയില്‍ മാര്‍പ്പാപ്പയുടെ പ്രസംഗം ഓരോ വരിയായി വിശകലനം ചെയ്യുകയും അത് അമേരിക്കയോടുള്ള ശത്രുതാപരമായ സന്ദേശമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തതായി വത്തിക്കാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. 'ലോകത്ത് എന്ത് ചെയ്യാനും അമേരിക്കയ്ക്ക് സൈനിക കരുത്തുണ്ടെന്നും കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലത്' എന്നും കോള്‍ബി നേരിട്ട് മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം.


വത്തിക്കാനെ കൂടുതല്‍ പ്രകോപിപ്പിക്കുന്നതിനായി 14-ാം നൂറ്റാണ്ടിലെ 'അവിഗ്‌നന്‍ പാപ്പസി' കാലഘട്ടത്തെക്കുറിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ചയില്‍ സൂചിപ്പിച്ചു. അക്കാലത്ത് ഫ്രഞ്ച് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി മാര്‍പ്പാപ്പമാര്‍ക്ക് തങ്ങളുടെ ആസ്ഥാനം റോമില്‍ നിന്ന് ഫ്രാന്‍സിലേക്ക് മാറ്റേണ്ടി വന്നിരുന്നു. അമേരിക്കയുടെ ഈ ചരിത്രപരമായ പരാമര്‍ശം വത്തിക്കാനെതിരെയുള്ള വ്യക്തമായ സൈനിക ഭീഷണിയായാണ് വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്. സഭയുടെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമായാണ് വത്തിക്കാന്‍ ഇതിനെ നോക്കിക്കാണുന്നത്.


പെന്റഗണിന്റെ ഭീഷണിയോട് ശക്തമായ ഭാഷയിലാണ് വത്തിക്കാന്‍ പ്രതികരിച്ചത്. ഇതിന്റെ ഭാഗമായി മാര്‍പ്പാപ്പ തന്റെ എല്ലാ അമേരിക്കന്‍ യാത്രകളും റദ്ദാക്കി. അമേരിക്കയുടെ 250-ാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നല്‍കിയ ക്ഷണം അദ്ദേഹം നിരസിച്ചു. പകരം, മാര്‍പ്പാപ്പ ആഫ്രിക്കന്‍ അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്ക് എത്തുന്ന പ്രധാന കേന്ദ്രമായ ഇറ്റലിയിലെ ലാംപെഡൂസ ദ്വീപ് സന്ദര്‍ശിക്കാനാണ് സാധ്യത.


അതേസമയം, വത്തിക്കാനെ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്തകള്‍ വൈറ്റ് ഹൗസ് നിഷേധിച്ചു. വാര്‍ത്തകളില്‍ പറയുന്ന കാര്യങ്ങള്‍ അതിശയോക്തി കലര്‍ന്നതാണെന്നും ചര്‍ച്ചകള്‍ മാന്യമായ രീതിയിലാണ് നടന്നതെന്നും യുഎസ് യുദ്ധ മന്ത്രാലയം വ്യക്തമാക്കി. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് ബുധനാഴ്ച ഹംഗറി സന്ദര്‍ശനത്തിനിടെ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു.

Tags

Share this story

From Around the Web