ഇറാനെതിരെ വൻ സൈനിക ആക്രമണത്തിന് ഒരുങ്ങി അമേരിക്ക; മുൻകാലങ്ങളിലെ ഓപ്പറേഷനുകളെക്കാൾ വലുതായിരിക്കുമെന്ന് ട്രംപ്
വാഷിങ്ടൺ: ഇറാനെതിരെ മുൻപ് നടത്തിയിട്ടുള്ള ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ യേക്കാൾ വലിയ സൈനിക ആക്രമണത്തിന് താൻ ഗൗരവമായി ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രമുഖ മാധ്യമമായ ആക്സിയോസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
‘‘ഞാൻ ഒരു വൻ ആക്രമണത്തെക്കുറിച്ച് ചിന്തിക്കുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം വളരെ വലുത്. അന്തിമ തീരുമാനത്തിലേക്ക് എത്തിക്കഴിഞ്ഞു. അതിനുള്ള എല്ലാ തയാറെടുപ്പുകളും ഞങ്ങൾ പൂർത്തിയാക്കി’’ – ട്രംപ് പറഞ്ഞു. ഇറാൻ ചർച്ചകൾക്ക് താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഒരു കരാറിലെത്താൻ അവർ തയാറാകുന്നില്ലെന്ന് അദേഹം കുറ്റപ്പെടുത്തി. ഇറാന്റെ നിലപാടിനെക്കുറിച്ച് പ്രതികരിച്ച ട്രംപ് അവർക്ക് ഇനിയും ആവശ്യത്തിനു വേദന ലഭിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
ആവശ്യപ്പെട്ടാൽ വെറും രണ്ടു മിനിറ്റിനുള്ളിൽ ഇസ്രയേൽ ഈ സൈനിക നീക്കത്തിൽ പങ്കുചേരുമെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇറാനെതിരെയുള്ള ആക്രമണത്തിന് അമേരിക്കയ്ക്ക് ഇസ്രയേലിന്റെ സൈനിക സഹായം ആവശ്യമില്ലെന്നാണ് നിലപാട്. ഇസ്രയേൽ ഈ യുദ്ധത്തിൽ പങ്കാളിയായാൽ അത് ഇറാന്റെ ഭാഗത്തുനിന്നുള്ള കനത്ത തിരിച്ചടിക്ക് കാരണമായേക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അന്തരിച്ച യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ അന്ത്യോപചാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അടുത്ത ആഴ്ച അമേരിക്കയിൽ എത്തും. ഈ സന്ദർശനവേളയിൽ അദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് അറിയിച്ചു.