2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; നിയമഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

 
upi


രാജ്യത്തെ യു.പി.ഐ ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ അനുമതി നല്‍കുന്ന നിയമഭേദഗതി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 


ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇതുസംബന്ധിച്ച 'പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട്' ഭേദഗതി അവതരിപ്പിച്ചത്.

എന്നാല്‍, യു.പി.ഐ ഇടപാടുകളില്‍ ഉടനടി ഫീസ് ഈടാക്കില്ല. വരുംകാലങ്ങളില്‍ ആവശ്യമെങ്കില്‍ 'മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്' ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ഒരു നിയമപരമായ ചട്ടക്കൂടാണ് ബില്ലിലൂടെ തയാറാക്കുന്നത്. 

അന്തിമ തീരുമാനം വരുന്നത് വരെ നിലവിലെ രീതിയില്‍ തന്നെ യു.പി.ഐ ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമായി തുടരും. സാധാരണ ഉപഭോക്താക്കള്‍ക്കോ ചെറുകിട കച്ചവടക്കാര്‍ക്കോ അധിക തുക നല്‍കേണ്ടി വരില്ല. 

വാര്‍ഷിക വിറ്റുവരവ് 1.5 കോടി രൂപയ്ക്ക് മുകളിലുള്ള വന്‍കിട വ്യാപാരികളെയായിരിക്കും ഇതിന്റെ പരിധിയില്‍ കൊണ്ടുവരിക.


2,000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്റുകള്‍ക്ക് 0.3 ശതമാനം മുതല്‍ 0.5 ശതമാനം വരെ എം.ഡി.ആര്‍ ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. സൗജന്യമായി യു.പി.ഐ സേവനങ്ങള്‍ നല്‍കുന്നത് വലിയ സാമ്പത്തിക ബാധ്യതയാണെന്നും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഇത് തടസ്സമാണെന്നും ഫോണ്‍പേ, ഗൂഗിള്‍ പേ തുടങ്ങിയ കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. 

2,000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്റുകള്‍ ആകെയുള്ള ഇടപാടുകളുടെ 4 ശതമാനം മാത്രമാണ്. ചെറിയൊരു ഫീസ് ഈടാക്കുന്നതിലൂടെ പ്രതിവര്‍ഷം 5,000 കോടി മുതല്‍ 10,000 കോടി രൂപ വരെ അധിക വരുമാനം പേയ്മെന്റ് കമ്പനികള്‍ക്ക് നേടാനാകും.

 കഴിഞ്ഞ ജൂലൈയില്‍ മാത്രം രാജ്യത്ത് 29.9 ലക്ഷം കോടി രൂപയുടെ 2,360 കോടി യു.പി.ഐ ഇടപാടുകളാണ് നടന്നത്.

ക്ഷയ രോഗികള്‍ക്കുള്ള കേരള സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍

Tags

Share this story

From Around the Web