വിശുദ്ധ കുർബാന നടക്കുന്നതിനിടെ അജ്ഞാതരായ അക്രമികൾ ജർമ്മൻ ഇടവകയിൽ വെടിയുതിർത്തു

 
Kirban

ഹനൗവ്: വിശുദ്ധ കുർബാന നടക്കുന്നതിനിടെ അജ്ഞാതരായ അക്രമികൾ ജർമ്മൻ ഇടവകയിൽ വെടിയുതിർത്തു. ജർമ്മൻ കത്തോലിക്ക വാർത്താ ഏജൻസിയായ കെ‌എൻ‌എയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 98,000 പേർ താമസിക്കുന്ന ഹനൗവിലാണ് സംഭവമുണ്ടായത്. പെട്ടെന്നുള്ള ശബ്ദവും ഗ്ലാസ് കഷ്ണങ്ങള്‍ ഛിന്നഭിന്നമായതും കേട്ടാണ് വിശ്വാസികള്‍ സംഭവം അറിഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. അതേസമയം ഗ്ലാസ് കഷ്ണങ്ങൾ ശരീരത്ത് പതിച്ച് ഒരാള്‍ നേരിയ പരിക്ക് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആക്രമണ സമയത്ത് ഇരുന്നൂറോളം വിശ്വാസികള്‍ ദേവാലയത്തിലുണ്ടായിരിന്നു. കെട്ടിടത്തിനകത്തും പുറത്തും, അഞ്ച് മില്ലിമീറ്റർ വ്യാസമുള്ള ബുള്ളറ്റുകള്‍ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. മൂന്ന് മില്ലിമീറ്റർ വ്യാസമുള്ള വെളുത്ത പ്ലാസ്റ്റിക് ബോളുകളും കണ്ടെത്തി. എയർസോഫ്റ്റ് തോക്ക് ഉപയോഗിച്ചാണ് വെടിയുണ്ടകൾ പ്രയോഗിച്ചതെന്നു പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. 5,800 ഡോളറിന്റെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. അതേസമയം വിശുദ്ധ കുര്‍ബാന മധ്യേ നടന്ന വെടിവെയ്പ്പ് ആയതിനാല്‍ ആസൂത്രിതമായ ആക്രമണമാണോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

Tags

Share this story

From Around the Web