റഷ്യൻ ഡ്രോൺ ആക്രമണത്തിൽ യുക്രൈനിലെ ചരിത്രപ്രസിദ്ധമായ സെന്റ് ആൻഡ്രൂസ് ദൈവാലയത്തിന് നാശനഷ്ടം
യുക്രൈനിലെ ചരിത്രപ്രസിദ്ധമായ സെന്റ് ആൻഡ്രൂസ് ദൈവാലയത്തിനു നേരെ റഷ്യ ഡ്രോൺ ആക്രമണം നടത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റഷ്യ തൊടുത്തുവിട്ട നൂറുകണക്കിന് ഡ്രോണുകളിലൊന്നാണ് ദൈവാലയത്തിനു സമീപം പതിച്ചത്. ആക്രമണത്തിൽ ദൈവാലയത്തിന്റെ അനുബന്ധ കെട്ടിടങ്ങൾക്കും ജനാലകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ജനസാന്ദ്രതയുള്ള നഗരമധ്യത്തിൽ പകൽസമയത്തായിരുന്നു അപ്രതീക്ഷിതമായ ഈ ആക്രമണം നടന്നത്. ദൈവാലയം ലക്ഷ്യംവച്ചതാണോ അതോ യാദൃശ്ചികമായി പതിച്ചതാണോ എന്ന് വ്യക്തമല്ലെങ്കിലും സാംസ്‌കാരികപൈതൃകങ്ങളെ റഷ്യ തകർക്കുകയാണെന്ന് ഉക്രൈൻ ആരോപിച്ചു. യുക്രൈനിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതീവപ്രാധാന്യമുള്ള ഈ ദൈവാലയത്തിനു നേരെയുള്ള ആക്രമണം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതേസമയം, നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പുണ്യകേന്ദ്രം തകർക്കപ്പെട്ടത് ആഗോള ക്രൈസ്തവസമൂഹത്തിനിടയിലും ആശങ്കയുയർത്തിയിട്ടുണ്ട്.
പടിഞ്ഞാറൻ യുക്രൈനിലെ ലിവീവ് നഗരത്തിലുള്ള, പതിനേഴാം നൂറ്റാണ്ടിലെ ഈ ഗ്രീക്ക് കത്തോലിക്ക ദൈവാലയം യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെട്ടതാണ്.