റഷ്യയിൽ നിന്ന് ക്രിമിയയെ ഒറ്റപ്പെടുത്തി യുക്രൈൻ; കടുത്ത ഇന്ധന-വൈദ്യുതി പ്രതിസന്ധിയിൽ ഉപദ്വീപ്
റഷ്യൻ നിയന്ത്രണത്തിലുള്ള ക്രിമിയൻ ഉപദ്വീപിലേക്കുള്ള ഇന്ധന-വൈദ്യുതി വിതരണ ശൃംഖലകൾ യുക്രൈൻ സൈന്യം പൂർണ്ണമായും തകർത്തു. ഇതോടെ ക്രിമിയ കടുത്ത ഊർജ്ജ പ്രതിസന്ധിയിലായതായും ജനജീവിതം സ്തംഭിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റഷ്യയിൽ നിന്നുള്ള സഹായം ലഭിക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ എപ്പോൾ സാധാരണ നിലയിലാകുമെന്ന് പറയാൻ കഴിയില്ലെന്ന് ക്രിമിയയിലെ റഷ്യൻ ഭരണകൂടം സമ്മതിച്ചു.
ഇന്ധന ക്ഷാമം രൂക്ഷമായതോടെ ക്രിമിയൻ ഗവർണർ സെർജി അക്സ്യോനോവ് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പെട്രോൾ പമ്പുകളിൽ ദിവസേനയുള്ള ഇന്ധന വിതരണം ഉറപ്പുനൽകാൻ കഴിയില്ലെന്നും വൈദ്യുതി വിതരണത്തിന് കൃത്യമായ സമയക്രമം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിമിയയ്ക്ക് പുറമെ റഷ്യയുടെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ തകർക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയുടെ ഉള്ളിലുള്ള പ്രധാന എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെയും യുക്രൈൻ ദീർഘദൂര ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇൽസ്കി, റോസ്തോവ്, സിർസാൻ, ബാഷ്കോർട്ടോസ്താനിലെ നെഫ്റ്റെഖിം സലാവത് തുടങ്ങിയ വൻകിട റിഫൈനറികൾ യുക്രൈൻ തകർത്തു.