രണ്ട് വൈദികര്‍ക്ക് മാര്‍പാപ്പയുടെ പ്രത്യേക ബഹുമതികളും 4 പേര്‍ക്ക് ഷെവലിയാര്‍ പദവിയും നല്‍കി

 
Shwalior

തൃശൂര്‍: വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സിസ് സേ വ്യേഴ്‌സ് ഫൊറോന ദേവാലയത്തില്‍ നടന്ന തൃശൂര്‍ അതിരൂപത ദിനാഘോഷം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കുള്ളില്‍ തുടങ്ങി പള്ളിക്കകത്ത് അവസാനിക്കേണ്ടതല്ല ക്രൈസ്തവ സമൂഹം. അള്‍ത്താരയില്‍ മുറിക്കപ്പെടുന്ന അപ്പം സഹോദരങ്ങള്‍ക്കായി മുറിക്കപ്പെടുന്ന ജീവിതമായി പകര്‍ത്താന്‍ കഴിയണമെന്ന് മാര്‍ തട്ടില്‍ പറഞ്ഞു.

സര്‍ക്കാര്‍ സാക്ഷരതയ്ക്കുവേണ്ടി ചെയ്തതിന്റെ എത്രയോ ഇരട്ടി സഭയുടെ സ്ഥാപനങ്ങള്‍വഴി നടപ്പാക്കി. പള്ളിക്കൊപ്പം പള്ളിക്കൂടങ്ങള്‍ ഉണ്ടാ കണമെന്നു പറഞ്ഞതു ചാവറയച്ചനാണ്. പിന്നീടാണു സര്‍ക്കാര്‍ അതുകൊണ്ടുവന്നത്; മാര്‍ തട്ടില്‍ ചൂണ്ടിക്കാട്ടി. 

ലിയോ പതിനാലാമന്‍ മാര്‍പാപ്പ തൃശൂര്‍ അതിരൂപത വൈദികരായ ഫാ. തോമസ് കാക്കശേരി, ഫാ. ജോസ് വല്ലൂരാന്‍ എന്നിവര്‍ക്കു നല്‍കിയ പ്രത്യേക ബഹുമതികളും, ഡേവിസ് എടക്കളത്തൂര്‍, ഡോ. മേരി റെജീന, പ്രഫ. കെ.എം ഫ്രാന്‍സിസ്, അഡ്വ. ബിജു കുണ്ടുകുളം എന്നിവര്‍ക്കു നല്‍കിയ ഷെവലിയര്‍ പദവിയും, ബ്രദര്‍ ജോസ് ചുങ്കത്ത്, സാന്റി എബ്രഹാം വടയാറ്റുകുഴി എന്നിവര്‍ക്കുള്ള അതിരൂപതയുടെ അവാര്‍ഡുകളും മാര്‍ തട്ടില്‍ സമ്മാനിച്ചു.

തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.  ഇന്ത്യയിലെ ഏറ്റവും ശക്തമായ രൂപതകളിലൊന്നായി മാറാന്‍ ഇപ്പോള്‍ തൃശൂരിനു കഴിഞ്ഞിട്ടുണ്ടെന്ന് മാര്‍ താഴത്ത് പറഞ്ഞു. തൂങ്കുഴിപ്പിതാവില്ലാത്ത ആദ്യത്തെ അതിരൂപതാ ദിനമാണെന്നും മാര്‍ താഴത്ത് അനുസ്മരിച്ചു.

ബിഷപ് മാര്‍ ടോണി നീലങ്കാവില്‍, റിട്ട. പാര്‍ലമെന്റ് ജോയിന്റ് സെക്രട്ടറി ഷെവ. സിറിള്‍ ജോണ്‍, ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, ഡോ. മേരി റെജീന, ഫാ. വര്‍ഗീസ് തരകന്‍ എന്നിവര്‍ പ്രസംഗിച്ചു. ആഘോഷത്തിന്റെ ഭാഗമായി നിര്‍മിച്ച രണ്ട് വീടുകളുടെ താക്കോല്‍ദാനവും ജൂബിലി മിഷന്‍ ആശുപത്രിയിലേക്കു നല്‍കുന്ന ഡയാലിസിസ് മെഷീന്റെ സമര്‍പ്പണവും മാര്‍ ബോസ്‌കോ പുത്തൂര്‍ നിര്‍വഹിച്ചു.

Tags

Share this story

From Around the Web