ഭൂകമ്പത്തില്‍ തകര്‍ന്ന രണ്ട് ദേവാലയങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു. വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ദേവാലയത്തിലേക്ക് വീണ്ടും വിശ്വാസികള്‍

 
HOLY CROSS RELIC



മെക്സിക്കോ സിറ്റി: ഭൂകമ്പത്തില്‍ തകര്‍ന്ന മെക്സിക്കോ സിറ്റിയിലെ രണ്ട് ചരിത്രപ്രസിദ്ധമായ ദേവാലയങ്ങള്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നു. 

2017 സെപ്റ്റംബറില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ തകര്‍ന്ന മെക്സിക്കോ സിറ്റിയിലെ സാന്താ വെരാ ക്രൂസ് ഇടവക ദേവാലയവും തൊട്ടടുത്തുള്ള സാന്‍ ജുവാന്‍ ഡി ഡിയോസ് റെക്ടറിയുമാണ് ഒന്‍പത് വര്‍ഷം നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നത്.

ജൂലൈ 8-ന് സാന്താ വെരാ ക്രൂസ് ഇടവകയില്‍ നടന്ന ദിവ്യബലിയോടെയാണ് ഈ പുരാതന ദേവാലയം വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു നല്‍കിയത്. 

മെക്സിക്കോയിലെ തന്നെ ഏറ്റവും പഴക്കമേറിയ ദേവാലയങ്ങളിലൊന്നാണ് സാന്താ വെരാ ക്രൂസ്. സ്പാനിഷ് വംശജനായ ഹെര്‍നാന്‍ കോര്‍ട്ടെസിന്റെ നിര്‍ദേശപ്രകാരമാണ് ഇവിടെ ആദ്യമായി ഒരു പ്രാര്‍ത്ഥനാകേന്ദ്രം നിര്‍മിക്കുന്നത്.

യേശുവിനെ ക്രൂശിച്ച യഥാര്‍ത്ഥ കുരിശിന്റെ ഭാഗമടങ്ങുന്ന തിരുശേഷിപ്പ്, പോള്‍ മൂന്നാമന്‍ പാപ്പ സ്പെയിനിലെ ചാള്‍സ് അഞ്ചാമന്‍ രാജാവിന് സമ്മാനിച്ച 'ക്രൈസ്റ്റ് ഓഫ് ദി സെവന്‍ വെയില്‍സ്' ശില്‍പ്പം എന്നിവയടക്കം പ്രധാനപ്പെട്ട പല തിരുസ്വരൂപങ്ങളും സൂക്ഷിച്ചിരിക്കുന്ന ദൈവാലയമാണിത്.

തകര്‍ച്ചയുടെ വ്യാപ്തി വളരെ വലുതായതുകൊണ്ടാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇത്രയും നീണ്ടുപോയതെന്ന് ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ജുവാന്‍ കാര്‍ലോസ് ഗ്വെരേരോ ഉഗാല്‍ഡെ പറഞ്ഞു. 

തകര്‍ന്നുവീഴാറായ മണിഗോപുരങ്ങള്‍ ബലപ്പെടുത്തുക, വിള്ളലുകള്‍ പരിഹരിക്കുക, മണ്ണിടിച്ചിലിന്റെ ആഘാതങ്ങള്‍ മാറ്റുക എന്നിവ വലിയ വെല്ലുവിളിയായിരുന്നു. മെക്സിക്കോയിലെ 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രപ്പോളജി ആന്‍ഡ് ഹിസ്റ്ററി' യുടെ മേല്‍നോട്ടത്തിലായിരുന്നു പണികള്‍ നടന്നത്.

ഫ്രാന്‍സ് മേയര്‍ മ്യൂസിയം, പാലസ് ഓഫ് ഫൈന്‍ ആര്‍ട്സ് തുടങ്ങിയ മെക്സിക്കോയിലെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്ക് സമീപമാണ് നവീകരച്ച ദേവാലയങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

Tags

Share this story

From Around the Web