പാക്കിസ്ഥാനില്‍ ഈസ്റ്റർ പ്രദക്ഷിണത്തിന് നേരെ ട്രക്ക് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരിക്ക്
ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറിൽ ഈസ്റ്റർ ദിനത്തിൽ കത്തോലിക്ക വിശ്വാസികള്‍ നടത്തിയ പ്രദക്ഷിണത്തിന് നേരെ ട്രക്കുപയോഗിച്ച് ആക്രമണം. ആക്രമണത്തിൽ കൌമാരക്കാരനായ ഒരാള്‍ കൊല്ലപ്പെടുകയും അറുപതോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലാഹോർ അതിരൂപതയുടെ കീഴിലുള്ള ഗുജ്റൻവാലായിലെ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ പേരിലുള്ള ദേവാലയത്തിലെ വിശ്വാസികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരുനൂറോളം ആളുകൾ പങ്കെടുത്ത പ്രദക്ഷിണത്തിന് നേരെ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറ്റിയ അക്രമി, വാഹനം നിറുത്താതെ പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പലരും ആശുപത്രിയില്‍ ഗുരുതരവാസ്ഥയിൽ തുടരുകയാണെന്ന് പാക്ക് സഭാനേതൃത്വം അറിയിച്ചു. ഫ്രാൻസിസ്കൻ വൈദികരുടെ മേൽനോട്ടത്തിലുള്ള ഇടവകയിലെ വിശ്വാസികളുടെ പ്രദക്ഷിണത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മതപരമായ അസഹിഷ്ണുതയുടെയും മാനസികവിഭ്രാന്തിയുടെയും പ്രകടനമായ അക്രമമായാണ് ഇതിനെ കാണാന്‍ കഴിയുന്നതെന്നും ഉടനടി പോലീസ് അന്വേഷണവും നടപടിയും ഉണ്ടാകണമെന്നും പാക്ക് മെത്രാൻ സമിതിയുടെ സാമൂഹിക മാധ്യമങ്ങൾക്കുവേണ്ടിയുള്ള കമ്മീഷൻ സെക്രട്ടറി ഫാ. ഖൈസർ ഫെറോസ് ആവശ്യപ്പെട്ടു.
ക്രൈസ്തവരെ ലക്ഷ്യമാക്കിയുള്ള വിദ്വേഷപരമായ കുറ്റമാണ് കഴിഞ്ഞ ദിവസം നടന്ന ഈ ആക്രമണമെന്ന് നീതിക്കും സമാധാനത്തിനും പരിസ്ഥിതിക്കും വേണ്ടിയുള്ള മെത്രാൻ സമിതിയുടെ കമ്മീഷൻ കോഓർഡിനേറ്റർ ഫാ. ലാസർ അസ്‌ലാം പറഞ്ഞു.
മറ്റുള്ളവരുടേതിന് സമാനമായി ക്രൈസ്തവരുടെ ജീവന് തുല്യവില കൽപ്പിക്കുകയും, ഈസ്റ്റർ ദിനത്തിലേതുപോലെയുള്ള ആക്രമണങ്ങളുടെ ഉത്തരവാദികളെ പിടികൂടുകയും ചെയ്യാതെ, വിശ്വാസികള്‍ക്ക് സംഭവുക്ങ്ങ മുറിവുണങ്ങില്ലെന്നും ഫാ. അസ്‌ലാം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ നിയമ നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ് ക്രൈസ്തവ നേതൃത്വത്തിന്റെ തീരുമാനം.