കോഴിയിറച്ചി വിപണിയിൽ കച്ചവടക്കാരുടെ 'തീവെട്ടിക്കൊള്ള'; അധികലാഭം 50 രൂപയെന്ന് വിജിലൻസ് സമിതി
കോട്ടയം: കോഴിഫാമുകളിൽ വില കുറഞ്ഞിട്ടും ഉപഭോക്താക്കൾക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ലെന്നും, കച്ചവടക്കാർ അമിത ലാഭം കൊയ്ത് ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ് ആരോപിച്ചു.
രണ്ടുദിവസം മുൻപ് വരെ ഫാമുകളിൽ 152 രൂപയുണ്ടായിരുന്ന കോഴിവില 10 രൂപ കുറഞ്ഞ് 142 രൂപയായി മാറിയിരുന്നു. എന്നാൽ, വിപണിയിൽ ഈ വിലക്കുറവ് പ്രതിഫലിക്കുന്നില്ലെന്ന് എബി ഐപ്പ് ചൂണ്ടിക്കാട്ടി. കച്ചവടക്കാർ നിലവിൽ ഒരു കിലോ കോഴിക്ക് 198 രൂപയാണ് ഈടാക്കുന്നത്. ഇപ്രകാരം ഒരു കിലോ കോഴിയിൽ ഏകദേശം 50 രൂപയോളം അധികലാഭമാണ് കച്ചവടക്കാർ ഉപഭോക്താക്കളിൽ നിന്ന് പിടിച്ചുവാങ്ങുന്നത്.
അതേസമയം, കോഴിത്തീറ്റയുടെ വില വീണ്ടും കുത്തനെ വർധിച്ചു. ഇന്നുമുതൽ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 2,400 രൂപയാണ് വില. ഉൽപ്പാദനച്ചെലവിൽ 30 ശതമാനത്തിന്റെ വർധനവ് ഉണ്ടായതോടെ കർഷകർ കോഴിവളർത്തുന്നതിന്റെ എണ്ണം കുറയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ്. വിപണിയിൽ കച്ചവടം കുറഞ്ഞ സാഹചര്യം മുതലെടുത്ത്, അധികവില ഈടാക്കി ലാഭം കണ്ടെത്താനാണ് കച്ചവടക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.