നാളെ ഓശാന ഞായര്‍; ക്രൈസ്തവ ലോകം വിശുദ്ധവാരത്തിലേക്ക്
തിരുവനന്തപുരം: ആഗോള ക്രൈസ്തവ ലോകം നാളെ വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കും.
ഓശാന ഞായറിന്റെ തിരുക്കർമങ്ങൾക്കായി ദേവാലയങ്ങൾ ഒരുങ്ങി. ഓശാന ഞായറിനോടനുബന്ധിച്ച് ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും കുരുത്തോല വിതരണവും നടക്കും.
വിവിധ ദേവാലയങ്ങളിൽ നടക്കുന്ന ഓശാന ഞായർ ശുശ്രൂഷകളിൽ വിവിധ സഭാമേലധ്യക്ഷന്മാർ കാർമികത്വം വഹിക്കും.
നാളെ മാർച്ച് 29ന് റോം സമയം രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ദിവ്യബലിയ്ക്കും കുരുത്തോല വെഞ്ചിരിപ്പിനും ലെയോ പാപ്പ മുഖ്യകാര്‍മ്മികനാകും.
ലെയോ പാപ്പ പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യത്തെ വിശുദ്ധ വാരത്തിനാണ് വത്തിക്കാന്‍ ചത്വരം സാക്ഷിയാകുക. പതിനായിരകണക്കിന് വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും.
രാവിലെ 7 മണിക്ക് സെന്റ് മേരിസ് ബസിലിക്കയിൽ നടക്കുന്ന ഓശാന തിരുക്കർമ്മങ്ങൾക്ക് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനാകും.
പാളയം സെന്റ് ജോസഫ്‌സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലില്‍ നാളെ രാവിലെ ഏഴിന് ആരംഭിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും മറ്റു ഓശാന ശുശ്രൂഷകൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യകാർമികനായിരിക്കും.
രാവിലെ 5.45നും വൈകുന്നേരം ഏഴിനും വി ശുദ്ധ കുർബാന ഉണ്ടാകും. വൈകുന്നേരം 4.30ന് കുരിശിൻ്റെ വഴിയും വിശുദ്ധ കൂർബാനയുമുണ്ടാകും.
പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലില്‍ ഓശാനയുടെ തിരുക്കർമങ്ങൾ നാളെ രാവിലെ 6.30ന് ആരംഭിക്കും.
മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാർമികനായിരിക്കും.
കുരുത്തോല വാഴ്‌വിൻ്റെ ശുശ്രൂഷ, പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നീ തിരുക്കർമങ്ങളുണ്ടാകും.
രാവിലെ 10.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാനയുണ്ടാകും. 6.30ന് സന്ധ്യാനമസ്‌കാരവും നടക്കും.