വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിനൊരുക്കമായ ത്രിദിന ജപം
ഈശോമിശിഹാ ഉയിർത്തെഴുനേറ്റു എന്നറിഞ്ഞ സമയം ഈശോയെ ദർശിക്കാതെ അത് വിശ്വസിക്കുകയില്ല എന്നുള്ള വിചാരത്തോടെ ഇരിക്കുകയും മിശിഹാ അങ്ങേയ്ക്കു പ്രത്യക്ഷനായപ്പോൾ ” എന്റെ കർത്താവെ എന്റെ ദൈവമേ !”എന്ന് ഏറ്റുപറഞ്ഞുകൊണ്ട് അവിടുത്തെ ആരാധിക്കുകയും സാഷ്‌ടാഗംവീണു നമസ്കരിക്കുകയും ചെയ്ത മാർതോമാശ്ലീഹായെ ദൈവസ്നേഹത്താൽ വളരെ വലിയ സഹനങ്ങൾ ഏറ്റെടുത്തു ഭാരതത്തിൽ വരികയും ഇവിടെ ദൈവരാജ്യം പ്രസംഗിക്കുകയും അനേകരെ മനസാന്തരപെടുത്തിയശേഷം അങ്ങ് രക്തസാക്ഷിയായി മരിച്ചു സ്വർഗകിരീടം പ്രാപിക്കുകയും ചെയ്തുവല്ലോ. അങ്ങേ ദാസരായ ഞങ്ങൾ വിശ്വാസത്തിൽ സ്ഥിരപെട്ട് ദൈവസ്നേഹത്തിൽ വർധിച്ചുകൊണ്ട് അന്യരോട് സുവിശേഷം അറിയിക്കുവാൻ ആവശ്യമായ ദൈവസഹായം സർവേശ്വരനോട് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചു തരുവിക്കണമ്മേ. ആമേൻ
ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ,
ഞങ്ങളുടെ പിതാവായ മാർ തോമാശ്ലീഹയെ! ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമ്മേ.
പ്രാർത്ഥിക്കാം
ഞങളുടെ നേരെയുള്ള സ്നേഹത്താൽ മരണം വരിച്ച ഈശോ കർത്താവെ !അങ്ങേ ദാസനായ തോമാശ്ലീഹാ വഴിയായി ഈ രാജ്യത്തു അനേകർ ദൈവരാജ്യത്തിലെ അവകാശികൾ ആയി തീരുവാൻ തിരുമനസ്സായല്ലോ. തോമാശ്ലീഹയുടെ പുണ്യയോഗ്യതകളാൽ ഇപ്പോൾ ലോകത്തിലുള്ള വിജാതീയർ സത്യവിശ്വാസം സ്വീകരിക്കുവാനും പതിതർ തങ്ങളുടെ അബദ്ധമാർഗങ്ങൾ ഉപേക്ഷിക്കുവാനും അങ്ങനെ തിരുസഭയുടെ മടിയിൽ നിന്ന് ഞങ്ങൾ സ്വീകരിച്ച സത്യവിശ്വാസത്തെ സ്വീകരിച്ചുകൊണ്ട് അവർ അതിൽ സ്ഥിരമായി നിന്നുകൊണ്ട് ഈ ലോകത്താൽ നേരിടുന്ന എല്ലാ ഞെരുക്കങ്ങളേയും പരീക്ഷകളെയും ക്ഷമയോടെ സഹിച്ചും അവയുടെമേൽ പൂർണ്ണ വിജയം പ്രാപിച്ചും നിത്യസൗഭാഗ്യം പ്രാപിപ്പൻ കൃപചെയ്യണമെ. ആമ്മേൻ.