അമ്മത്തൊട്ടിലുകളിൽ ആയിരം കുഞ്ഞുങ്ങൾ : ജീവൻ സംരക്ഷിക്കുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തണം ; അമ്മമാരെ കരുതുന്ന സമൂഹം വളരണം – പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്

 
PROLIFE GLOBAL FELLOWSHIP

കൊച്ചി: കേരളത്തിൽ അമ്മത്തൊട്ടിലുകളിൽ സുരക്ഷിതമായി ഏൽപ്പിക്കപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം ആയിരത്തിലെത്തിയെന്ന വാർത്ത സമൂഹത്തിന് ഒരേസമയം പ്രത്യാശയും ഗൗരവമായ ചിന്തയും നൽകുന്നതാണെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ചെയർമാൻ സാബു ജോസ് പറഞ്ഞു.

അമ്മത്തൊട്ടിൽ സംവിധാനം അപകടത്തിലാകാനോ ഉപേക്ഷിക്കപ്പെടാനോ സാധ്യതയുള്ള നവജാത ശിശുക്കളുടെ ജീവൻ സംരക്ഷിക്കുന്ന മാനുഷിക സംവിധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സംവിധാനത്തിലൂടെ നിരവധി കുഞ്ഞുങ്ങൾക്ക് ജീവിക്കാനുള്ള അവസരവും സുരക്ഷിതമായ ഭാവിയും ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും, സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കേണ്ട സാഹചര്യം കൂടുതൽ അമ്മമാർക്ക് ഉണ്ടാകുന്നത് സമൂഹത്തിന് ആശങ്കയുണർത്തുന്ന യാഥാർഥ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

"സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കേണ്ട സാഹചര്യം വർധിക്കുന്നത് ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ ലക്ഷണമല്ല. അത് കുടുംബബന്ധങ്ങളിലെയും സാമൂഹിക പിന്തുണാ സംവിധാനങ്ങളിലെയും സ്ത്രീസുരക്ഷയിലെയും ക്ഷേമനയങ്ങളിലെയും പോരായ്മകളിലേക്കാണ് വിരൽചൂണ്ടുന്നത്," എന്ന് സാബു ജോസ് വിലയിരുത്തി.

സാമ്പത്തിക ബുദ്ധിമുട്ടുകൾ, കുടുംബപിന്തുണയുടെ അഭാവം, വിവാഹേതര ഗർഭധാരണം, സാമൂഹിക അപമാനഭയം, മാനസിക സമ്മർദങ്ങൾ, കുടുംബപ്രശ്നങ്ങൾ, ദാരിദ്ര്യം തുടങ്ങി വിവിധ കാരണങ്ങൾ പല അമ്മമാരെയും ഇത്തരം സാഹചര്യങ്ങളിലേക്ക് തള്ളിവിടുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, കുഞ്ഞിനെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യാതെ ജീവിക്കാൻ അനുവദിക്കുന്ന മനോഭാവത്തെയും, അമ്മത്തൊട്ടിൽ പോലുള്ള ജീവൻ സംരക്ഷിക്കുന്ന സംവിധാനങ്ങളെയും സ്വാഗതം ചെയ്യേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ കുഞ്ഞിനും ജീവിക്കാനുള്ള അവകാശമുണ്ടെന്നും, ഓരോ മനുഷ്യജീവനും ദൈവത്തിന്റെ അമൂല്യദാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

"എന്നാൽ നമ്മുടെ ലക്ഷ്യം കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലിലേക്ക് എത്തിക്കുക എന്നതാകരുത്; സ്വന്തം കുഞ്ഞിനെ സ്നേഹത്തോടെയും സുരക്ഷിതമായും വളർത്താൻ ഓരോ അമ്മയ്ക്കും കഴിയുന്ന ജീവിതസാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ്. അതിനാവശ്യമായ സാമൂഹിക, സാമ്പത്തിക, മാനസിക, കുടുംബപരമായ പിന്തുണകൾ ഉറപ്പാക്കുകയാണ് യഥാർത്ഥ പരിഹാരം," എന്ന് സാബു ജോസ് ആവശ്യപ്പെട്ടു.

പ്രതിസന്ധിയിലായ ഗർഭിണികൾക്കും അമ്മമാർക്കും അടിയന്തര സഹായം, സുരക്ഷിത താമസം, പ്രസവപരിചരണം, കൗൺസിലിംഗ്, നിയമസഹായം, തൊഴിൽ പരിശീലനം, സാമ്പത്തിക പിന്തുണ, ശിശുപരിപാലന സഹായം എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ക്ഷേമപദ്ധതികൾ സർക്കാർ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു.

കുടുംബങ്ങളെ ശക്തിപ്പെടുത്തുന്ന നയങ്ങൾ, മാതൃത്വസൗഹൃദ തൊഴിൽസാഹചര്യങ്ങൾ, കുഞ്ഞുങ്ങളെ വളർത്തുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനങ്ങൾ, സ്ത്രീകൾക്ക് സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം, കൗൺസിലിംഗ് സംവിധാനങ്ങൾ എന്നിവ അടിയന്തരമായി വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിൽ സർക്കാരും, വനിതാ-ശിശുക്ഷേമ വകുപ്പും, സാമൂഹ്യക്ഷേമ പ്രസ്ഥാനങ്ങളും, മത-സാമൂഹിക സംഘടനകളും, ആരോഗ്യരംഗവും, കുടുംബങ്ങളും ഒരുമിച്ച് പ്രവർത്തിച്ച് ദീർഘകാല കർമ്മപദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"ഒരു അമ്മയും നിരാലംബയാകരുത്. ഒരു കുഞ്ഞും ഉപേക്ഷിക്കപ്പെടരുത്. ഓരോ അമ്മയ്ക്കും സ്വന്തം കുഞ്ഞിനെ സ്നേഹത്തോടെ വളർത്താൻ കഴിയുന്ന സാഹചര്യം ഒരുക്കുകയാണ് ഒരു സംസ്കൃത സമൂഹത്തിന്റെ ഉത്തരവാദിത്വം," എന്ന് സാബു ജോസ് പറഞ്ഞു.

ജീവനെ സ്നേഹിക്കാം...
അമ്മയെ ആദരിക്കാം...
ഓരോ കുഞ്ഞിനെയും സംരക്ഷിക്കാം...

– സാബു ജോസ് 
ചെയർമാൻ
പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്
📞 9446329343

Tags

Share this story

From Around the Web