വിശപ്പ് അനുഭവിക്കുന്നവര്‍ക്ക് ആദ്യം ഭക്ഷണം നല്‍കാം; യുദ്ധങ്ങളെ പരിപോഷിപ്പിക്കുന്ന ലോകക്രമത്തിനെതിരെ പാപ്പ

 
leo papa

റോം: ലോകത്ത് പട്ടിണി കിടക്കുന്നവര്‍ക്ക് ആഹാരമെത്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍ യുദ്ധങ്ങള്‍ക്കായി ആയുധങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ആഗോള വ്യവസ്ഥിതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ലിയോ 14-ാമന്‍ മാര്‍പാപ്പ. റോമിലെ യുഎന്‍ ലോക ഭക്ഷ്യ പദ്ധതി (വേള്‍ഡ് ഫുഡ് പ്രോഗ്രാം) ആസ്ഥാനം സന്ദര്‍ശിക്കുകയായിരുന്നു പാപ്പ.

 വികസന-ഭക്ഷണ സഹായങ്ങള്‍ സങ്കീര്‍ണമായ രാഷ്ട്രീയ തീരുമാനങ്ങളിലും ചുവപ്പുനാടകളിലും കുടുങ്ങുമ്പോള്‍, മാരകായുധങ്ങള്‍ ഒരു തടസവുമില്ലാതെ അതിര്‍ത്തികള്‍ കടക്കുന്നത്  ധാര്‍മിക പരാജയമാണെന്ന് മാര്‍പാപ്പ ഓര്‍മിപ്പിച്ചു. ലോകത്തിന്റെ ഉല്‍പ്പാദന ശേഷി വര്‍ദ്ധിച്ചിട്ടും വലിയൊരു വിഭാഗം ജനങ്ങള്‍ പട്ടിണിയിലാകുന്നത് ആഗോള ക്രമത്തിന്റെ തകരാറാണ്. പട്ടിണി ആഭ്യന്തര കലഹങ്ങള്‍ക്കും കൂട്ട പലായനങ്ങള്‍ക്കും കാരണമാകുന്നു. അതിനാല്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത് ആഗോള സമാധാനത്തിന് അത്യന്താപേക്ഷിതമാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി.

അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍ശക്തികള്‍ വിദേശ ഫണ്ടുകള്‍ വെട്ടിക്കുറിച്ചതിനാല്‍ ആഗോള പട്ടിണി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ പ്രസ്താവന. അമേരിക്കന്‍ ഭരണകൂടം കഴിഞ്ഞ വര്‍ഷം തങ്ങളുടെ 60 ബില്യണ്‍ ഡോളറിന്റെ അന്താരാഷ്ട്ര സഹായം വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച അമേരിക്ക വേള്‍ഡ് ഫുഡ് പ്രോഗ്രാമിലേയ്ക്ക് 800 മില്യണ്‍ ഡോളറിന്റെ സഹായം വീണ്ടും പ്രഖ്യാപിച്ചത് 37 രാജ്യങ്ങളിലെ 38 ദശലക്ഷം ജനങ്ങള്‍ക്ക് താല്കാലിക ആശ്വാസമേകും. എങ്കിലും 2026 വര്‍ഷത്തേക്ക് പട്ടിണി തുടച്ചുനീക്കാനായി വേള്‍ഡ് ഫുഡ് പ്രോഗ്രാം ലക്ഷ്യമിട്ട 10 ബില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യത്തിന്റെ പകുതി പോലും ഇപ്പോഴും ലഭ്യമായിട്ടില്ല.

തങ്ങളുടെ സ്വന്തം താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കാന്‍ രാജ്യങ്ങള്‍ മത്സരിക്കുമ്പോള്‍ തകരുന്നത് മാനവികതയാണ്. ‘ഏതൊരു മനുഷ്യനും, അവന്റെ സാഹചര്യങ്ങളോ സാമൂഹിക പദവിയോ എന്തുതന്നെയായാലും, ദൈവദത്തവും അലംഘനീയവുമായ ഒരു അന്തസുണ്ട്. അത് വിസ്മരിക്കപ്പെടരുത്’; മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

Tags

Share this story

From Around the Web