ക്രിസ്തുവിന്റെ വിശ്വസ്ത ശിഷ്യരായി  എളിമയോടെയും സൗമ്യതയോടു കൂടി  ജനത്തെ കേള്‍ക്കാനും അവരുടെ  അടുത്തായിരിക്കാനും പുരോഹിതര്‍ തയാറാകണമെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ

 
leo


വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ വിശ്വസ്ത ശിഷ്യരായി  എളിമയോടെയും സൗമ്യതയോടു കൂടി  ജനത്തെ കേള്‍ക്കാനും അവരുടെ  അടുത്തായിരിക്കാനും പുരോഹിതര്‍ തയാറാകണമെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്ര പരിശീലനത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തെ മിഷനറി സേവനം പൂര്‍ത്തിയാക്കിയ വൈദികരെ  സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

പുതിയ തലമുറക്ക് മാതൃകയാകുന്ന വിധത്തില്‍, ''ഇടയന്മാര്‍  പാദങ്ങള്‍ നിലത്തുറപ്പിച്ചവരായിരിക്കണം'' എന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ലിയോ പാപ്പ വൈദികരെ ഓര്‍മിപ്പിച്ചു.  മിഷനറി മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍, പലപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും, പുരോഹിതര്‍  അതിനോട് കാണിക്കുന്ന സമര്‍പ്പണമാണ് സഭയുടെ പ്രതീക്ഷയെ ശക്തിപ്പെടുത്തുന്നത്. 

ഏല്‍പ്പിക്കപ്പെടുന്ന ദൗത്യം എന്തുതന്നെയായാലും, ലോകത്തിന്റെ ഏത് കോണിലേക്ക് അയച്ചാലും, പ്രാര്‍ത്ഥനയിലൂടെയും പ്രവൃത്തിയിലൂടെയും സഭയുടെയും ജനങ്ങളുടെയും മധ്യേ ക്രിസ്തുവിന്റെ സാന്നിധ്യമാകാന്‍ കഴിയുന്ന വൈദികരെയാണ് പാപ്പായുടെ ശുശ്രൂഷകളില്‍ ആവശ്യമെന്ന് ലിയോ പാപ്പ പറഞ്ഞു.

2020-ല്‍   ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദേശ പ്രകാരം ആരംഭിച്ച ഒരു വര്‍ഷത്തെ മിഷന്‍ പരിപാടി,  പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാഡമി പഠനത്തിന്റെ ഭാഗമാണ്.  ഇതുപ്രകാരം, വത്തിക്കാനില്‍ നയതന്ത്ര ശുശ്രൂഷ ചെയ്യാന്‍ ഒരുങ്ങുന്ന വൈദികര്‍ ലോകത്തിലെ ഏതെങ്കിലും പ്രാദേശിക സഭയില്‍ നിന്ന് ഒരു വര്‍ഷത്തെ മിഷനറി സേവനം പൂര്‍ത്തിയാക്കിയിരിക്കണം. ഈ  വര്‍ഷത്തില്‍ മിഷന്‍ സേവനം  പൂര്‍ത്തീകരിച്ച വൈദികരെയാണ്  ലിയോ പതിനാലാമന്‍ പാപ്പാ, വത്തിക്കാനിലെ പേപ്പല്‍ ഭവനത്തില്‍ സ്വീകരിച്ചത്.

1701-ല്‍ സ്ഥാപിതമായ പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാഡമി, 2026-ലെ 325-ാമത് വാര്‍ഷികാഘോഷത്തിനായി ഒരുങ്ങുമ്പോള്‍, അതിന്റെ ദൗത്യവും പൈതൃകവും ഒന്നുപോലെ പ്രധാനമാണെന്ന് പാപ്പ ഓര്‍മിപ്പിച്ചു.

Tags

Share this story

From Around the Web