'എന്റെ ഭാഗത്ത് നിന്ന് പിഴവ് ഉണ്ടായി, ഖേദം പ്രകടിപ്പിക്കുന്നു'; സീറ്റ് ബെല്‍റ്റ് വിവാദത്തില്‍ ക്ഷമാപണവുമായി സിആര്‍ മഹേഷ് എംഎല്‍എ

 
mahesh

കൊച്ചി: സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തതില്‍ ഖേദം പ്രകടിച്ച് സിആര്‍ മഹേഷ് എംഎല്‍എ. സിആര്‍ മഹേഷും കായിക മന്ത്രി ഒ ജെ ജനീഷിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ജെയ്‌സണ്‍ ജെയിംസുമാണ് സീറ്റ് ബെല്‍റ്റ് ധരിക്കാതെ നിയമങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് ക്ഷമാപണ കുറിപ്പ്.

'സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധം ആണ്. എന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു പിഴവ് ഉണ്ടായി. ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. പലര്‍ക്കും അറിഞ്ഞും അറിയാതെയും ട്രാഫിക്ക് നിയമങ്ങളില്‍ പിഴവ് ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും അങ്ങനെ ഉണ്ടാകുവാന്‍ പാടില്ല -എംഎല്‍എ ഫെയ്‌സ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവ് ചെയ്യുന്ന ജെയ്‌സണ്‍ ജെയിംസ് തനിയെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഡ്രൈവ് ചെയ്ത ജെയ്‌സണും കൂടെ മുന്‍സീറ്റിലിരുന്ന കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍. മഹേഷും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ സിനിമ പാട്ടിന്റെ പശ്ചാത്തല സംഗീതം ചേര്‍ത്ത് ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും റീല്‍സായി പോസ്റ്റ് ചെയ്യുകയായിരുന്നു.

ജനപ്രതിനിധികളും ഭരണഘടനാ പദവിയിലുള്ളവരും ഉള്‍പ്പെട്ട നിയമലംഘന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനത്തിന് വഴിവെച്ചു. സംഭവം വിവാദമായതോടെ ജെയ്‌സണ്‍ ജെയിംസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് വീഡിയോ നീക്കം ചെയ്‌തെങ്കിലും ഇതിനോടകം ദൃശ്യങ്ങള്‍ പ്രചരിച്ചു കഴിഞ്ഞിരുന്നു.

Tags

Share this story

From Around the Web