ഡല്‍ഹിയില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. യുപി, ഹരിയാന-പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റോടുകൂടിയ മഴ.

 
rain

ഡല്‍ഹി:  ഡല്‍ഹിയില്‍ ചൊവ്വാഴ്ച വൈകിട്ട് നേരിയ മഴ പെയ്‌തെങ്കിലും, ഉയര്‍ന്ന ഈര്‍പ്പവും ചൂടും നഗരവാസികളെ ബുദ്ധിമുട്ടിക്കുന്നു. ഇന്നും വരാനിരിക്കുന്ന ദിവസങ്ങളിലും ഡല്‍ഹിയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ ചെറിയ മഴയും വ്യാഴാഴ്ചയിലും ശനിയാഴ്ചയിലും ഇടവേളകളില്‍ മഴയും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

യുപി, എംപി, ബീഹാര്‍, ജാര്‍ഖണ്ഡ്, ഡല്‍ഹി-എന്‍സിആര്‍, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും ശക്തമായ കാറ്റോടുകൂടിയ മഴയ്ക്കും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മേഘവിസ്‌ഫോടനത്തോടുകൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

ഹിമാചലിലും ഉത്തരാഖണ്ഡിലും മഴയും മേഘവിസ്‌ഫോടനവും മൂലം വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഹിമാചലിലെ ചമ്പ ജില്ലയിലും ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലും മേഘവിസ്‌ഫോടനത്തില്‍ റോഡുകളും വീടുകളും കേടുപാടുകള്‍ക്ക് വിധേയമായി. ചമ്പയിലെ ചില പഞ്ചായത്തുകളിലേക്കുള്ള റോഡുകള്‍ ഒലിച്ചുപോയി, മൂവായിരത്തോളം ആളുകള്‍ക്ക് ജില്ലാ ആസ്ഥാനവുമായി ബന്ധം നഷ്ടമായി.

ചമോലിയില്‍, ധര്‍മ്മ ഗ്രാമത്തിലെ മോക്ഷ നദിയിലെ വെള്ളപ്പൊക്കത്തില്‍ 18 റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

കുടുംബങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. മാണ്ഡി ജില്ലയില്‍ ദുരന്തത്തില്‍ 19 പേര്‍ മരിച്ചു, 52 പേര്‍ കാണാതായി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് ഹിമാചലില്‍ ഇതുവരെ 54 മരണം റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ 14 വരെ ഹിമാചലില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാംഗ്ര, മാണ്ഡി, ഹാമിര്‍പൂര്‍, ഉന, ബിലാസ്പൂര്‍, സോളന്‍, സിര്‍മൗര്‍ എന്നീ ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

ഉത്തരാഖണ്ഡില്‍ തവാഘട്ട്-ലിപുലേഖ് ഹൈവേയില്‍ മണ്ണിടിച്ചിലുമുണ്ടായി, ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഡെറാഡൂണ്‍, തെഹ്രി, നൈനിറ്റാള്‍, ബാഗേശ്വര്‍ എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാബിലെ അമൃത്സര്‍, ഫരീദ്‌കോട്ട്, ഫത്തേഗഡ് സാഹിബ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച കനത്ത മഴ പെയ്തു. ബുധനാഴ്ചയും പഞ്ചാബിലെ വിവിധ ജില്ലകളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

Tags

Share this story

From Around the Web