എഐയുടെ ധാർമികതഉറപ്പാക്കുന്നതിൽ വത്തിക്കാന്റെപങ്ക് നിർണായകം

 
Ai

വത്തിക്കാന്‍ സിറ്റി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ലോകത്തിന് നല്‍കുന്ന സാധ്യതകളെയും അത് ഉയര്‍ത്തുന്ന ഗൗരവകരമായ വെല്ലുവിളികളെയും കുറിച്ച് വത്തിക്കാനില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വത്തിക്കാന്‍ സാമ്പത്തിക കാര്യാലയവും ലേബര്‍ ഓഫീസും  സംയുക്തമായാണ് ‘എഐ സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചത്.  വാണിജ്യപരമോ സൈനികമോ ആയ ലക്ഷ്യങ്ങളില്ലാത്തതിനാല്‍, ആഗോളതലത്തില്‍ ധാര്‍മികത ഉറപ്പാക്കുന്ന എഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ വത്തിക്കാന് വലിയ പങ്ക് വഹിക്കാനാകുമെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

സാങ്കേതികവിദ്യ എന്നത് ഒരു നിഷ്പക്ഷമായ ഇടമല്ലെന്നും ഇത്തരം സാങ്കേതിക മോഡലുകള്‍ക്ക് ഒരു രാഷ്ട്രീയമുണ്ടെന്നും ഫ്രാന്‍സിസ്‌കന്‍ സന്യാസിയും ഐക്യരാഷ്ട്രസഭയുടെ എഐ കമ്മിറ്റിയില്‍ ഇറ്റലിയില്‍ നിന്നുള്ള ഏക അംഗവുമായ ഫാ. പൗലോ ബെനന്തി പറഞ്ഞു. സാങ്കേതിക വിദ്യയിലെ ഓരോ  മാറ്റവും സമൂഹത്തില്‍ അധികാരത്തിന്റെ പുതിയ ക്രമീകരണങ്ങള്‍ ഉണ്ടാക്കുന്നു.  വിവര സാങ്കേതികമേഖലയില്‍ വിവരങ്ങളുടെ ഗുണനിലവാരത്തേക്കാള്‍ അവയ്ക്ക് ലഭിക്കുന്ന ‘റാങ്കിന്’ മുനന്‍ഗണന  നല്‍കുന്ന അല്‍ഗോരിതങ്ങളുടെ കാര്യത്തിലും ഇത് തന്നെയാണ് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ചാറ്റ് ജിപിടിയും ആന്ത്രോപ്പിക്കും പോലുള്ള കമ്പനികള്‍ നിര്‍മിക്കുന്ന എഐ മോഡലുകള്‍ നിഷ്പക്ഷമായ അന്തരീക്ഷത്തിലല്ല നിര്‍മിക്കപ്പെടുന്നതെന്നും മറിച്ച്  രാഷ്ട്രീയ കിടമത്സരങ്ങളും വാണിജ്യ സമ്മര്‍ദ്ദങ്ങളും വ്യക്തിപരമായ താല്‍പ്പര്യങ്ങളും നിര്‍മാണത്തെ സ്വാധീനിക്കുന്നുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ബിഷപ് പോള്‍ ടൈഗെ നിരീക്ഷിച്ചു. സാംസ്‌കാരിക കാര്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുമായുള്ള ഡിക്കാസ്ട്രി സെക്രട്ടറിയാണ് ബിഷപ് ടൈഗെ.

എഐയുടെ തീരുമാനമെടുക്കാനുള്ള ശേഷിയെക്കുറിച്ച് പ്രഫസര്‍ കൊറാഡോ ജിയുസ്റ്റോസി സംസാരിച്ചു. അല്‍ഗോരിതങ്ങള്‍ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുന്ന വിവരങ്ങളില്‍ മുന്‍വിധികളോ തെറ്റായ വിവരങ്ങളോ ഉണ്ടെങ്കില്‍, അത് വിവേചനപരമായ ഫലങ്ങളിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പ്രഫസര്‍ പാസ്‌ക്വല്‍ പസാലക്വ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡിക്കാസ്റ്ററി ഫോര്‍ കമ്മ്യൂണിക്കേഷന്‍, ഡെപ്യൂട്ടി എഡിറ്റോറിയല്‍ ഡയറക്ടര്‍ അലസ്സാന്‍ഡ്രോ ഗിസോട്ടി ചര്‍ച്ചകള്‍ നിയന്ത്രിച്ചു.

Tags

Share this story

From Around the Web