താലിബാന്റെ പുതിയ വിവാഹമോചന ചട്ടം ബാലവിവാഹത്തെ നിയമവിധേയമാക്കുന്നു; സ്ത്രീകളെ അക്രമങ്ങളിൽ തളച്ചിടുമെന്ന് യു.എൻ വിദഗ്ദ്ധർ
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ദമ്പതികളുടെ വേർപിരിയലുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച പുതിയ ഉത്തരവ് ബാലവിവാഹത്തെ നിയമവിധേയമാക്കുന്നതാണെന്ന് യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധർ. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഗാർഹിക പീഡനങ്ങളിൽ നിന്നും ക്രൂരമായ ബന്ധങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള വഴികൾ ഈ നിയമം പൂർണ്ണമായും അടച്ചുകളയുന്നതായും ജനീവയിലെ യു.എൻ സമിതി മുന്നറിയിപ്പ് നൽകി.
താലിബാന്റെ നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ ‘ദമ്പതികളുടെ വേർപിരിയലിനുള്ള നടപടിക്രമങ്ങൾ’ എന്ന 31 വകുപ്പുകളുള്ള പുതിയ ചട്ടത്തിനെതിരെയാണ് ഐക്യരാഷ്ട്രസഭ കടുത്ത ആശങ്ക രേഖപ്പെടുത്തിയത്. ബാല്യത്തിൽ വിവാഹിതരായ ഒരു കുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ വേർപിരിയൽ ആവശ്യപ്പെടാമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. ചെറുപ്പകാലത്ത് നടക്കുന്ന വിവാഹങ്ങളെ തടയുന്നതിൽ ഈ നിയമം പരാജയപ്പെട്ടുവെന്നും, അത് ബാലവിവാഹത്തെ പരസ്യമായി അനുവദിക്കുന്നതിന് തുല്യമാണെന്നും യു.എൻ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം സ്ത്രീകളെ വീടുകൾക്കുള്ളിൽ സാക്ഷികളില്ലാതെ ക്രൂരതകൾക്ക് ഇരയാകാൻ കാരണമാകുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകി. സ്ത്രീകൾക്കെതിരെയുള്ള എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷനുകളിലും കുട്ടികളുടെ അവകാശ സംരക്ഷണ ഉടമ്പടികളിലും ഒപ്പുവെച്ചിട്ടുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാൻ. അതിനാൽ ഈ വിവേചനപരമായ നിയമം താലിബാൻ അടിയന്തിരമായി റദ്ദാക്കണമെന്ന് യു.എൻ വിദഗ്ദ്ധർ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാന അകത്തും പുറത്തും ഈ പുതിയ നിയമത്തിനെതിരെ വലിയ തോതിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.