സ്ക്രൈബുമാരുടെ കുറവ് പരിഹരിച്ചു; ഹൈസ്കൂൾ പരീക്ഷാ സമയത്തിൽ മാറ്റം വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്
തിരുവനന്തപുരം: ഹൈസ്കൂൾ, ഹയർ സെക്കൻഡറി പരീക്ഷകൾ ഒരേസമയം വരുന്നത് ഭിന്നശേഷി വിദ്യാർഥികളെ ബാധിക്കുമെന്ന ആശങ്കയെത്തുടർന്ന് പരീക്ഷാ ടൈംടേബിളിൽ മാറ്റം വരുത്തി. ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന ഭിന്നശേഷി വിദ്യാർഥികൾക്ക് സ്ക്രൈബുമാരായി എത്തുന്നത് എട്ട്, ഒൻപത് ക്ലാസുകളിലെ കുട്ടികളാണ്. എന്നാൽ ഇരു പരീക്ഷകളും ഒരേസമയം നിശ്ചയിച്ചത് സ്ക്രൈബുമാരെ ലഭിക്കാത്ത സാഹചര്യമുണ്ടാക്കിയിരുന്നു.
അധ്യാപക സംഘടനകളായ എ.കെ.എസ്.ടി.യു., കെ.പി.എസ്.ടി.എ. എന്നിവർ നൽകിയ പരാതി പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പരീക്ഷകൾ പുനഃക്രമീകരിച്ചത്. തുടർന്ന്, ഭിന്നശേഷി വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒൻപതാം ക്ലാസുകാർക്ക് നിശ്ചയിച്ചിരുന്ന ഒന്നാം ഭാഷാപ്പേപ്പർ ഏഴിന് ഉച്ചയ്ക്കുശേഷവും, പത്തിനുരാവിലെ നിശ്ചയിച്ചിരുന്ന ഒൻപതാം ക്ലാസ് ഒന്നാം ഭാഷയുടെ രണ്ടാംപേപ്പർ പരീക്ഷ 28-ന് ഉച്ചയ്ക്കുശേഷം നടത്തും. 27-ന് ഉച്ചയ്ക്കുശേഷം നടത്താനിരുന്ന എട്ടാം ക്ലാസിലെ സാമൂഹികശാസ്ത്രം പരീക്ഷയും ഒൻപതാം ക്ലാസിലെ കെമിസ്ട്രി പരീക്ഷയും 31-ന് രാവിലെ നടത്താനും തീരുമാനിച്ചു.