വിശുദ്ധർ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിൽ

 
Geevarghese

കോട്ടയം: വിശുദ്ധർ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിലാണെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. അതിരുകടന്ന ആഘോഷങ്ങളിലല്ല അപരനെ കരുതുന്ന സ്നേഹത്തിലും കരുണയിലുമാണ് ദൈവം പ്രസാദിക്കുന്നതെന്നും കാതോലിക്ക ബാവാ അഭിപ്രായപ്പെട്ടു. മുണ്ടത്തിക്കോട് വെടിക്കെട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ബാവയുടെ പ്രതികരണത്തിൻ്റെ പൂർണ്ണരൂപം:

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ ഹൃദയവേദനയിലാണ് മലയാളക്കര. ഓരോ ദുരന്തങ്ങൾക്ക് ശേഷവും അത് ആവർത്തിക്കാതിരിക്കാൻ നാം മുൻകരുതലുകൾ സ്വീകരിക്കാറുണ്ട്. എന്നാൽ അവയുടെ ആയുസ് അടുത്ത അപകടം വരെ മാത്രമാണെന്ന് മുണ്ടത്തിക്കോട് ദുരന്തം തെളിയിക്കുന്നു. ഉത്സവങ്ങളിലും, പെരുന്നാളുകളിലും, മറ്റ് ചടങ്ങുകളിലുമൊക്കെ ഇനിയും ഇത്തരം സങ്കടക്കാഴ്ച്ചകൾ ഉണ്ടാകാതിരിക്കാൻ വിവേക പൂർവ്വം നാം പരിശ്രമിക്കണം. നൈമിഷിക സന്തോഷത്തിന് വേണ്ടി നിർദോഷികളായ മനുഷ്യരുടെ ജീവൻ കുരുതി കൊടുക്കണോയെന്ന് മനസ്‌തുറന്ന് ചിന്തിക്കണം.

കൽപ്പനകളോ, നിയമങ്ങളോ അല്ല മനുഷ്യ മനസാക്ഷിയുടെ വീണ്ടുവിചാരമാണ് ആർഭാടങ്ങളിൽ നിന്ന് ഒഴിവാകാൻ പ്രേരകമാകേണ്ടത്. എല്ലാ മതങ്ങളും ഇക്കാര്യത്തിൽ വിവേകപൂർണമായ തീരുമാനം കൈക്കൊള്ളണം. സഹദായും, പരിശുദ്ധൻമാരും പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല, വിശ്വാസിയുടെ ഹൃദയവിശുദ്ധിയിലാണ് എന്നത് നാം അറിഞ്ഞിരിക്കണം. മലങ്കര സഭയുടെ ദൈവാലയങ്ങൾ ആഘോഷങ്ങൾ ലളിതമാക്കണം. അതിരു കടന്ന ആഘോഷങ്ങളിലല്ല അപരനെ കരുതുന്ന സ്‌നേഹത്തിലും കരുണയിലുമാണ് ദൈവം പ്രസാദിക്കുന്നത്. എവിടെയോ നടക്കുന്ന യുദ്ധങ്ങൾ നമ്മുടെ അടുക്കളയിലേക്ക് വരെ വ്യാപിച്ചത് മറക്കരുത്. പണം അനാവശ്യമായി ചെലവഴിക്കുമ്പോൾ വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ വിസ്മരിക്കരുത്.

ആഘോഷങ്ങൾക്കായി വിനിയോഗിക്കുന്ന പണം സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന സഹോദരങ്ങളുടെ നൻമക്കായി വിനിയോഗിക്കുവാൻ നമുക്ക് കൈകോർക്കാം. ഒരു വർഷത്തെ പെരുന്നാളുകളിൽ നിന്നും മറ്റ് ആഘോഷങ്ങളിൽ നിന്നും കരുതി വെക്കുന്ന തുക ഉപയോഗിച്ച് ഒരു ഭവനം നിർമ്മിക്കാനുള്ള സാധ്യത പരിശോധിക്കാം.

അങ്ങനെ ലോകത്തിന് വെളിച്ചമാകുന്ന ഒരു തീരുമാനമെടുക്കാൻ കഴിഞ്ഞാൽ അതായിരിക്കും ഏറ്റവും വലിയ സന്തോഷം. ആ നൻമയ്ക്കൊപ്പം മലങ്കര സഭയുണ്ടാകും.

അത്തരം തീരുമാനമെടുക്കുന്ന ആദ്യത്തെ 5 ദേവാലയങ്ങളുടെ ഏതെങ്കിലും ഒരു സന്തോഷ നിമിഷത്തിൽ നാമും നേരിട്ട് പങ്കാളിയാകും. 

കർത്താവിൽ പ്രിയരേ, ഒരു പുതിയ തുടക്കത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം, പ്രാർത്ഥനയോടെ പരിശ്രമിക്കാമെന്നും

മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ വ്യക്തമാക്കി.

Tags

Share this story

From Around the Web