"പ്രതിഷേധിക്കാനുള്ള അവകാശത്തെ ലാത്തിച്ചാർജ് കൊണ്ട് തടയാനാവില്ല"; സിജെപിക്കെതിരായ പൊലീസ് അതിക്രമത്തെ വിമർശിച്ച് സുപ്രീംകോടതി
ഡൽഹി: ജന്തർമന്തറിലെ സിജെപി പ്രതിഷേധത്തിനെതിരായ പൊലീസ് അതിക്രമത്തെ വിമര്‍ശിച്ച് സുപ്രീംകോടതി. സമാധാനപരമായ പ്രതിഷേധത്തിന് എല്ലാവർക്കും അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശത്തെ നിഷേധിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പ്രക്ഷോഭം ഉണ്ടെന്ന് കരുതി പൊലീസിൻ്റെ അമിതാധികാരം ന്യായീകരിക്കാനാവില്ല. പൊലീസ് അമിതാധികാരം പ്രയോഗിച്ചെങ്കില്‍ സ്വതന്ത്രമായി പരിശോധിക്കപ്പെടണം. പൊലീസ് സ്വയം അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമെന്നും സുപ്രീംകോടതി പറഞ്ഞു.
ജൂലായ് 20-ന് പാർലമെൻ്റിലേക്ക് പ്രതിഷേധിച്ച വിദ്യാർഥികൾ നടത്തിയ 'സൻസദ് ചലോ' മാർച്ചിന് നേരെ കണ്ണീർവാതകവും ലാത്തിയും പ്രയോഗിച്ച സംഭവങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻ്റെ നിർണായക നിരീക്ഷണം.
ജൂലായ് 20-ന് നടന്ന സംഭവങ്ങളിൽ പരിക്കേറ്റ പൊലീസുകാരുടെ കുടുംബങ്ങളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളുടെ വാദം കേൾക്കണമെന്ന് പൊലീസുകാരുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർക്ക് മാത്രമല്ല, പൊലീസുകാർക്കും പരിക്കേൽക്കുന്നതും ആശങ്കപ്പെടുത്തുന്ന വിഷയമാണെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജോയ്മാല ബാഗ്ചി ചൂണ്ടിക്കാട്ടി.
എല്ലാ ഹർജികളും നാളെ ഒരുമിച്ച് കേൾക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. എല്ലാ ഹർജികളും നാളെ കേൾക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.