ചെനയിലെ ക്രൈസ്തവ വിശ്വാസികകളുടെമേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ക്രൈസ്തവരുടെ മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതായി റിപ്പോര്‍ട്ട്
ബെയ്ജിംഗ്: ചെനയിലെ ക്രൈസ്തവ വിശ്വാസികകളുടെമേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ക്രൈസ്തവരുടെ മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതായി സന്നദ്ധ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
കുട്ടികള്‍ ദേവാലയങ്ങളില്‍ പ്രവേശിക്കുന്നത് തടയുന്നതും വിശ്വാസ കൈമാറ്റം തടയുന്നതും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
മെത്രാന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് 2018-ല്‍ വത്തിക്കാനും ചൈനയും തമ്മിലുണ്ടാക്കിയ കരാറിന് ശേഷം കത്തോലിക്കാ സമൂഹത്തിന് നേരെയുള്ള അടിച്ചമര്‍ത്തലുകള്‍ വര്‍ധിച്ചതായി പഠനം വ്യക്തമാക്കുന്നു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴിലുള്ള ‘കത്തോലിക്കാ പാട്രിയോട്ടിക് അസോസിയേഷനില്‍’ ചേരാന്‍ വിശ്വാസികള്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ‘സിനിസൈസേഷന്റെ’ഭാഗമായി മതവിശ്വാസികളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലാക്കാനാണ് നീക്കംനടക്കുന്നത്.
2023-ല്‍ ചൈനയില്‍നിന്ന് പലായനം ചെയ്ത ഒരു വിശ്വാസി തന്റെ ദുരനുഭവങ്ങള്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിനോട് പങ്കുവെച്ചത് ഇപ്രകാരമാണ്. ‘ഞങ്ങള്‍ കള്ളന്മാരെപ്പോലെയാണ് ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത്. പ്രധാനപ്പെട്ട തിരുനാളുകള്‍ ആഘോഷിക്കാന്‍ പോലും അനുവാദമില്ല.
പള്ളിയുടെ ജനലുകള്‍ അടച്ചിട്ടിരിക്കുകയാണ്. പ്രാര്‍ത്ഥിക്കുന്നത് പുറത്തുള്ളവര്‍ കാണാന്‍ പാടില്ല. കുട്ടികളെ പള്ളിയില്‍ കൊണ്ടുവരാന്‍ അനുവാദമില്ല.
മാത്രമല്ല പണ്ട് എപ്പോള്‍ വേണമെങ്കിലും ദിവ്യബലികള്‍ നടത്താന്‍ സാധിക്കുമായിരുന്നു. ഇന്ന് സാധാരണക്കാര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാത്ത സമയങ്ങളിലാണ് ദിവ്യബലിയര്‍പ്പണം നടത്തുന്നത്.’
സ്‌കൂളുകളില്‍ മതപരമായ ചടങ്ങുകള്‍ പാടില്ലെന്നും, വീടുകളില്‍ പോലും കുട്ടികള്‍ക്ക് മതപഠനം നല്‍കരുതെന്നും നിര്‍ദേശിക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മതപരമായ അറിവ് നല്‍കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും അത് അധികൃതരെ അറിയിക്കാനും സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുതിയ തലമുറയ്ക്ക് വിശ്വാസവുമായുള്ള ബന്ധം ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് നിരീക്ഷകര്‍ പറയുന്നു.
ചൈന ഒപ്പിട്ടിട്ടുള്ള ‘കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഉടമ്പടി’ പ്രകാരം മാതാപിതാക്കള്‍ക്ക് അവരുടെ വിശ്വാസത്തില്‍ കുട്ടികളെ വളര്‍ത്താന്‍ അവകാശമുണ്ട്.
ചൈനയുടെ നിലവിലെ നടപടികള്‍ ഇതിന് വിരുദ്ധമാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആരോപിക്കുന്നു.