പ്രവാചകന്റെ ആദ്യ ഭാര്യ ബിസിനസുകാരിയും രണ്ടാം ഭാര്യ യുദ്ധത്തില്‍ പങ്കെടുത്തവളുമായിരുന്നു, വീട്ടകത്ത് ഒതുങ്ങേണ്ടവളല്ല സ്ത്രീ: മുഖ്യമന്ത്രി
തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി വി ഡി സതീശന്‍.
സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണെന്ന കാന്തപുരത്തിന്റെ പ്രസ്താവനയെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനോട് പാര്‍ട്ടിക്കോ സര്‍ക്കാരിനോ തനിക്കോ യോജിക്കാനാകില്ല. വീട്ടകങ്ങളില്‍ ഒതുങ്ങിക്കഴിയേണ്ടവരല്ല സ്ത്രീകള്‍.
ജീവിതത്തിന്റെ മുഖ്യധാരയിലെ സമസ്ത മേഖലകളിലും പങ്കെടുക്കേണ്ടവളാണ് സ്ത്രീ. കാന്തപുരത്തിന്റെ പ്രസ്താവന 19-ാം നൂറ്റാണ്ടിലെ ചിന്താഗതിയില്‍ നിന്ന് വന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരേണ്ടവളാണെന്നാണ് ഇസ്ലാമിക ചരിത്രവും പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാചകന്റെ ആദ്യഭാര്യ ഖദീജ ബിസിനസുകാരിയായിരുന്നു.
രണ്ടാം ഭാര്യ ആയിഷയാകട്ടെ യുദ്ധത്തില്‍ പങ്കെടുത്ത സര്‍വസൈന്യാധിപ പോലുമായിരുന്നു. ഇസ്ലാമിക ചരിത്രത്തേയും മറ്റും ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നതാണ്.
ഖലീഫ ഉമറിന്റെ രാജസദസ്സില്‍ മഹറ് കുറയ്ക്കാന്‍ തീരുമാനമെടുത്തപ്പോള്‍ ഒരു സ്ത്രീയാണ് ചോദ്യം ചെയ്തത്.
രാജസദസ്സില്‍ സ്ത്രീയുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഇതെല്ലാം. അപ്പോള്‍ ഇത്തരം സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ക്കൊപ്പം ഈ സര്‍ക്കാരില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകുമെന്നും പെണ്ണുങ്ങള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് ഖുര്‍ആന്‍ പറയുന്നതെന്നുമായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന.
സ്ത്രീകളെ നബിദിന ആഘോഷങ്ങളില്‍ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട് സമസ്ത കാന്തപുരം വിഭാഗം നടത്തിയ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സ്ത്രീകളെ പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കരുത് എന്നായിരുന്നു മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നല്‍കിയ നിര്‍ദ്ദേശം.
പ്രസ്താവനക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ നിലപാടില്‍ ഉറച്ച് കൂടുതല്‍ തീവ്രമായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.