പുകയുന്ന പൊന്ന്.സംസ്ഥാനത്ത് പാഴ്ത്തടി വില കുതിച്ചുയരുന്നു.കർഷകർക്ക് ആശ്വാസം.മധ്യകേരളത്തിൽ മാത്രം പ്രതിദിനം 500 ടണ്ണിലധികം വിറകുകച്ചവടമാണ് നടക്കുന്നത്
കോട്ടയം: സംസ്ഥാനത്ത് പാഴ്തടിയുടെയും വിറകിന്റെയും വില സർവ്വകാല റെക്കോർഡിലേക്ക് കുതിക്കുന്നു. ഒരുകാലത്ത് ആർക്കും വേണ്ടാതെ കിടന്നിരുന്ന പാഴ്തടികൾക്ക് ഇപ്പോൾ വിപണിയിൽ വൻ ഡിമാൻഡാണ്. നിലവിൽ ഒരു ടൺ പാഴ്തടിക്ക് 9,000 രൂപ വരെയാണ് കച്ചവടക്കാർ നൽകുന്നത്. വളർച്ചയെത്തിയ വാളംപുളി, മരുത് തുടങ്ങിയവക്ക് ടണ്ണിന് 10,000 രൂപ വരെ ലഭിക്കുന്നുണ്ട്.
മധ്യകേരളത്തിൽ മാത്രം പ്രതിദിനം 500 ടണ്ണിലധികം വിറകുകച്ചവടമാണ് നടക്കുന്നത്. തടിമില്ലുകളുടെ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ വിറക് വിൽപ്പനയിലേക്ക് വഴിമാറിക്കഴിഞ്ഞു.
വില വർധനവിന് പിന്നിലെ പ്രധാന കാരണം ഹോട്ടലുകളിലെ വിറക് ഉപയോഗമാണ്. നഗരങ്ങളിലെ ഹോട്ടലുകളിൽ ഉൾപ്പെടെ 70 ശതമാനം ഭക്ഷണവും ഇപ്പോഴും വിറകടപ്പുകളിലാണ് തയ്യാറാക്കുന്നത്.
നിലവിൽ ചില്ലറ വിപണിയിൽ ഒരു കിലോ കീറിയ വിറകിന് 10 രൂപ മുതൽ 12 രൂപ വരെയാണ് വ്യാപാരികൾ ഈടാക്കുന്നത്.
അയൽസംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതിയും നടക്കുന്നുണ്ട്. തമിഴ്‌നാട് അടക്കമുള്ള അന്യസംസ്ഥാനങ്ങളിലെ ഫാക്ടറികളിലേക്ക് കേരളത്തിൽ നിന്ന് വൻതോതിൽ വിറക് ഇപ്പോൾ കയറ്റിപ്പോകുന്നുണ്ട്.
വടക്കേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് അടക്കം സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള തടികൊണ്ടുള്ള പായ്ക്കിങ് ബോക്‌സുകളുടെ നിർമ്മാണം കൂടിയതും പാഴ്തടിക്ക് ക്ഷാമവും വിലവർദ്ധനവും ഉണ്ടാക്കി.
മുമ്പ് പാചകവാതക ലഭ്യതക്കുറവ് ഉണ്ടായ നാളുകളിൽ വിറകടപ്പിലേക്ക് മാറിയ പലരും തുടർന്നും അതിൽത്തന്നെ തുടരുകയാണ്.
വിറക് ആവശ്യക്കാരുടെ എണ്ണം കൂടുമ്പോൾ പാഴ്തടികൾക്ക് വലിയ വില ലഭിക്കുന്നത് സാധാരണക്കാരായ കർഷകർക്ക് ഏറെ ഗുണകരമായിട്ടുണ്ട് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ്
പറഞ്ഞു.