വിശുദ്ധ കുര്‍ബാന മധ്യേയുള്ള വചനപ്രഘോഷണം; അല്മായര്‍ക്ക് അനുമതിയില്ലെന്ന് വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി: വിശുദ്ധ കുര്‍ബാന മധ്യേയുള്ള വചനപ്രഘോഷണം നടത്താന്‍ അല്മായര്‍ക്ക് അനുമതി നല്‍കണമെന്ന ജര്‍മനിയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആവശ്യം തള്ളി വത്തിക്കാന്‍.
അസാധാരണ സാഹചര്യങ്ങളില്‍ പ്രത്യേക അനുമതിയോടെ അല്മായര്‍ക്ക് കുര്‍ബാന മധ്യേ പ്രസംഗിക്കാന്‍ അനുവാദം നല്‍കണമെന്ന ജര്‍മന്‍ ബിഷപ്പുമാരുടെആവശ്യമാണ് വത്തിക്കാന്റെ ആരാധനയും കൂദാശയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി തള്ളിയത്.
ഡിക്കാസ്റ്ററി തലവന്‍ കര്‍ദിനാള്‍ ആര്‍തര്‍ റോച്ചെ, സെക്രട്ടറി ആര്‍ച്ചുബിഷപ് വിറ്റോറിയോ ഫ്രാന്‍സെസ്‌കോ വിയോള എന്നിവര്‍ ഒപ്പുവെച്ച അഞ്ചു പേജുള്ള കത്തിലാണ് വത്തിക്കാന്റെ നിലപാട് വ്യക്തമാക്കിയത്.
ദിവ്യബലി മധ്യേയുള്ള വചനപ്രഘോഷണം പുരോഹിതര്‍ക്കോ ഡീക്കന്മാര്‍ക്കോ മാത്രമായി നിജപ്പെടുത്തിയിരിക്കുന്നത് കേവലം നിയമപരമായ അച്ചടക്കത്തിന്റെ ഭാഗമല്ലെന്നും മറിച്ച്, അത് വിശുദ്ധ കുര്‍ബാനയുടെയും ലിറ്റര്‍ജിയുടെയും അന്തസത്തയുടെ ഭാഗമാണെന്നും ജര്‍മന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സ് ചെയര്‍മാന്‍ ബിഷപ് ഹെയ്നര്‍ വില്‍മറിന് അയച്ച കത്തില്‍ വത്തിക്കാന്‍ വ്യക്തമാക്കി.
ദിവ്യബലിമധ്യേയുള്ള വചനപ്രഘോഷണം പൗരോഹിത്യ ശുശ്രൂഷയുടെ അവിഭാജ്യ ഘടകമാണെന്ന് കത്തില്‍ പറയുന്നു.
2004-ലെ 'റെഡംപ്ഷനിസ് സാക്രമെന്റം' എന്ന വത്തിക്കാന്‍ രേഖയെ ഉദ്ധരിച്ചുകൊണ്ട്, ജര്‍മനിയില്‍ നിലവില്‍ അല്മായര്‍ക്ക് പ്രസംഗിക്കാന്‍ അനുവാദം നല്‍കേണ്ട തരം 'അജപാലനപരമായ അടിയന്തിരാവസ്ഥ' ഇല്ലെന്ന് വത്തിക്കാന്‍ ചൂണ്ടിക്കാട്ടി.
വിശുദ്ധ കുര്‍ബാനയ്ക്ക് പുറമെ അല്മായര്‍ക്ക് സുവിശേഷ പ്രഘോഷണം നടത്തുന്നതിനായി ധാരാളം വേദികള്‍ നിലവിലുണ്ടെന്നും ഡിക്കാസ്റ്ററിയുടെ കത്തില്‍ ഓര്‍മ്മിപ്പിച്ചു.