സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. പലയിടങ്ങളിലും രാത്രിയില്‍ 25 മിനിറ്റ് വരെ വൈദ്യുതി മുടങ്ങുന്നു. നിയന്ത്രണങ്ങളെക്കുറിച്ച് ഒരു മുന്നറിയിപ്പും ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കളുടെ പരാതി.
കോട്ടയം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് വൈദ്യുതി പ്രതിസന്ധി വര്‍ധിക്കാന്‍ കാരണം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത് പ്രതിഷേധത്തിന് കാരണമായിരുന്നു.
പലയിടങ്ങളിലും രാത്രിയില്‍ 25 മിനിറ്റ് വരെയാണ് വൈദ്യുതി മുടങ്ങുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ സമയമായതിനാല്‍ രാത്രിയിലെ പവര്‍ കട്ട് കായിക പ്രേമികളെയും പ്രകോപിപ്പിച്ചിട്ടുണ്ട്.
എന്നാല്‍, നിലവിലെ നിയന്ത്രണങ്ങളെക്കുറിച്ച് ഒരു മുന്നറിയിപ്പും ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതി. സാധാരണയായി അറ്റകുറ്റപ്പണികള്‍ക്കായി വൈദ്യുതി മുടങ്ങുമ്പോള്‍ കെ.എസ്.ഇ.ബി ഉപഭോക്താക്കളെ മെസേജ് വഴി മുന്‍കൂട്ടി അറിയിക്കാറുണ്ട്.
ഇപ്പോൾ വൈകിട്ട് ആറു മുതൽ പുലർച്ചെ വരെ പല സമയത്തുമാണ് വൈദ്യുതി മുടങ്ങുന്നത്. അറിയിപ്പുകള്‍ നല്‍കാതെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നും നിയന്ത്രണങ്ങള്‍ മുന്‍കൂട്ടി അറിയിക്കണമെന്നുമാണ് പൊതുജനം ആവശ്യപ്പെടുന്നത്.
c
ജൂണ്‍ ഒന്നിന് മണ്‍സൂണ്‍ എത്തിയെങ്കിലും വേണ്ടത്ര മഴ ലഭിച്ചില്ല. നിലവില്‍ ജൂണ്‍ 16 മുതല്‍ 30 വരെയുള്ള കാലയളവില്‍ ഏകദേശം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നതെന്നും വൈദ്യുതി മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വേനല്‍ക്കാലത്തെ ക്ഷാമം പരിഹരിക്കാനായി മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 'സ്വാപ്പ്' കരാര്‍ പ്രകാരം വാങ്ങിയ വൈദ്യുതി ജൂണ്‍ 15 മുതല്‍ തിരികെ നല്‍കേണ്ടതുണ്ട്.
ഈ കരാറില്‍ വീഴ്ച വരുത്താന്‍ സാധിക്കാത്തതിനാല്‍ വൈദ്യുതി മടക്കി നല്‍കിത്തുടങ്ങിയത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഇതോടെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് ആവശ്യമായി വന്നു.