മദ്ധ്യപൂർവ്വദേശങ്ങളിലെയും ആഫ്രിക്കയിലെയും സ്ഥിതിവിശേഷങ്ങൾ ചർച്ച ചെയ്‌ത് പാപ്പായും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റും
ലെബനനിലെ ക്രൈസ്തവരും പലസ്തീനയിലെ ആളുകളും കടന്നുപോകുന്ന ബുദ്ധിമുട്ടുകളും, ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലികയാത്രയും ചർച്ച ചെയ്‌ത് ലിയോ പതിനാലാമൻ പാപ്പായും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്തോണിയോ കോസ്‌തയും. വത്തിക്കാൻ പ്രെസ് ഓഫീസാണ് ഏപ്രിൽ 30 ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഇരുവരും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തെക്കുറിച്ച് അറിയിച്ചത്.
ലെബനൻ, പാലസ്തീന എന്നിവിടങ്ങളിലേതുൾപ്പെടെ മദ്ധ്യപൂർവ്വദേശങ്ങളിലെ സ്ഥിതിവിശേഷങ്ങളും, തന്റെ ആഫ്രിക്കൻ അപ്പസ്തോലികയാത്രയും ചർച്ച ചെയ്‌ത് ലിയോ പതിനാലാമൻ പാപ്പായും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്തോണിയോ കോസ്‌തയും. ഏപ്രിൽ 29 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ വത്തിക്കാൻ പ്രെസ് ഓഫീസാണ്, ഇരുവരും തമ്മിൽ ഇതേദിവസം ഉച്ചകഴിഞ്ഞ് നടന്ന ടെലിഫോൺ സംഭാഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
മദ്ധ്യപൂർവ്വദേശങ്ങളിലെ സ്ഥിതിവിശേഷങ്ങൾ സംബന്ധിച്ചു സംസാരിച്ച ഇരു നേതൃത്വങ്ങളും, ലെബനനിലെ ക്രൈസ്തവർ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളെകുറിച്ച് പ്രത്യേകം പരാമർശിച്ചു. തെക്കൻ ലെബനന് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ അവിടുത്തെ സാധാരണജനജീവിതം ഏറെ ദുരിതപൂർണ്ണമാക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ വിഷയം ചർച്ചയിൽ ഇടം പിടിച്ചത്.
പാലസ്തീനയിലെ വെസ്റ്റ് ബാങ്കിലെ ദുരിതാവസ്ഥയും പരിശുദ്ധ പിതാവും യൂറോപ്യൻ കൗൺസിൽ നേതൃത്വവും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിൽ ചർച്ച ചെയ്യപ്പെട്ടു.
താൻ അടുത്തിടെ ആഫ്രിക്കയിലേക്ക് നടത്തിയ അപ്പസ്തോലികയാത്ര സംബന്ധിച്ച വിവരങ്ങൾ ലിയോ പതിനാലാമൻ പാപ്പാ അന്തോണിയോ കോസ്‌തയുമായി പങ്കുവച്ചുവെന്ന് അറിയിച്ച പ്രെസ് ഓഫീസ്, അവിടെയുണ്ടാകേണ്ട മതാന്തരസംവാദങ്ങൾ, സമാധാനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതിന്റെ ആവശ്യം, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ദുർബലസമൂഹങ്ങൾക്ക് നൽകേണ്ട പിന്തുണ തുടങ്ങിയവയും ചർച്ചകളിൽ ഇടം പിടിച്ചുവെന്നും വ്യക്തമാക്കി.
2024 ഡിസംബർ 1-ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അന്തോണിയോ കോസ്‌ത, പോർച്ചുഗലിലെ ലിസ്ബണിൽനിന്നുള്ളയാളാണ്. 2015 നവംബർ 26 മുതൽ 2024 ഏപ്രിൽ 2 വരെ രാജ്യത്തിൻറെ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.