വത്തിക്കാന്റെ നയതന്ത്രജ്ഞരെ വാര്‍ത്തെടുക്കുന്ന കേന്ദ്രമായ ''പൊന്തിഫിക്കല്‍ എക്ലെസിയാസ്റ്റിക്കല്‍ അക്കാദമി'' പാപ്പാ പരിഷ്‌ക്കരിക്കുന്നു

 
vatikan

വാഷിംഗ്ടണ്‍: വത്തിക്കാന്റെ നയതന്ത്രജ്ഞരെ വാര്‍ത്തെടുക്കുന്ന കേന്ദ്രമായ ''പൊന്തിഫിക്കല്‍ എക്ലെസിയാസ്റ്റിക്കല്‍ അക്കാദെമി'' പാപ്പാ പരിഷ്‌ക്കരിക്കുന്നു. പാപ്പാ അതിനെ ''അക്കാദെമിക്ക് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഡിപ്ലൊമാറ്റിക്ക് സയെന്‍സെസ്'' ആക്കി ഉയര്‍ത്തി.

വത്തിക്കാന്റെ  നയതന്ത്ര പരിശീലന കേന്ദ്രമായ ''പൊന്തിഫിക്കല്‍ എക്ലെസിയാസ്റ്റിക്കല്‍ അക്കാദെമി''യെ പാപ്പാ നയതന്ത്രവിജ്ഞാനീയ ഉന്നത പഠന സ്ഥാപനം, അഥവാ, ''അക്കാദെമിക്ക് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഡിപ്ലൊമാറ്റിക്ക് സയെന്‍സെസ്'' ആയി ഉയര്‍ത്തി.

''പൊന്തിഫിക്കല്‍ എക്ലെസിയാസ്റ്റിക്കല്‍ അക്കാദമിയുടെ ഘടനയെ കാലോചിതമാക്കുകയും പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നല്കുകയും ചെയ്തുകൊണ്ട് ഇന്നലെ  പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് ഫ്രാന്‍സീസ് പാപ്പാ തന്റെ ഈ തീരുമാനങ്ങള്‍ അറിയിച്ചത്.

നയതന്ത്രവിജ്ഞാനീയപരങ്ങളായ വിഷയങ്ങളിലുള്ള പരിശീലനത്തിന് ഇന്നാവശ്യമായിരിക്കുന്ന, ഏറ്റവും നൂതനമായ രീതിയില്‍, ഗവേഷണപഠന സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന ഈ സ്ഥാപനം പരിശുദ്ധസിംഹാസനത്തിന്റെ പേരില്‍ നയതന്ത്രവിജ്ഞാനീയ ബിരുദങ്ങള്‍ നല്കുമെന്നും നിയമം, ചരിത്രം, രാഷ്ട്രീയം, സാമ്പത്തികം എന്നീ വിഷയങ്ങളും അന്താരാഷ്ട്രബന്ധങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതും പഠനമേഖലയില്‍ പ്രാധാന്യമുള്ളതുമായ ഭാഷകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്നും പാപ്പായുടെ പ്രഖ്യാപനത്തില്‍ കാണുന്നു.

ഈ നവീകരണത്തില്‍, പാഠ്യപരിപാടികള്‍ക്ക്, സഭാ വിഷയങ്ങള്‍, റോമന്‍ കൂരിയയുടെ നടപടിക്രമങ്ങള്‍, പ്രാദേശിക സഭകളുടെ ആവശ്യങ്ങള്‍, കൂടുതല്‍ വിശാലമായി പറഞ്ഞാല്‍, സുവിശേഷവല്‍ക്കരണ പ്രവര്‍ത്തനം, സഭാ പ്രവര്‍ത്തനം, അവയ്ക്ക് സംസ്‌കാരവുമായും മാനവ സമൂഹവുമായുമുള്ള ബന്ധം എന്നിവയുമായി അടുത്ത ബന്ധം ഉണ്ടെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും പാപ്പാ വ്യക്തമാക്കുന്നു.

പാപ്പായുടെ സാമീപ്യം ജനങ്ങളിലേക്കും സഭകളിലേക്കും എത്തിക്കുന്നതിനുള്ള നിരന്തര യത്‌നത്തില്‍, വിവിധ രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും അയക്കപ്പെട്ടിട്ടുള്ള പേപ്പല്‍ പ്രതിനിധികള്‍ ഒരു സംശോധകബിന്ദുവാണെന്ന് നയതന്ത്രപരിശീലനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതിനായി പാപ്പാ ഈ രേഖയുടെ തുടക്കത്തില്‍ വിശദീകരിക്കുന്നുണ്ട്.

നയതന്ത്രപ്രതിനിധികള്‍ക്ക് അവരുടെ ദൗത്യം ഫലപ്രദമായി നിര്‍വ്വഹിക്കാന്‍ കഴിയണമെങ്കില്‍, അവര്‍ക്ക്, സുദൃഢവും നിരന്തരവുമായ പരിശീലനം ലഭിക്കേണ്ടതുണ്ടെന്നും സൈദ്ധാന്തിക പരിജ്ഞാനം നേടിയാല്‍ മാത്രം പോരാ, അന്താരാഷ്ട്ര ബന്ധങ്ങളുടെ ആഴത്തിലുള്ള ചലനാത്മകത മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സമീപനം വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തുന്നു.

1701 മുതല്‍ വത്തിക്കാന്റെ നയതന്ത്രജ്ഞരെ വാര്‍ത്തെടുക്കുന്ന സ്ഥാപനമാണ് ''പൊന്തിഫിക്കല്‍ എക്ലെസിയാസ്റ്റിക്കല്‍ അക്കാദമി.
 

Tags

Share this story

From Around the Web