ക്രിസ്തുവിനെ ചാട്ടവാറിനടിച്ച സ്തംഭം: റോമിലെ സാന്താ പ്രസീദെ ബസിലിക്കയിലെ അദ്ഭുത നിധിയെക്കുറിച്ചറിയാം?
റോമിലെ പ്രശസ്തമായ സാന്താ മരിയ മജോറാ ബസിലിക്കയ്ക്ക് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സാന്താ പ്രസീദെ ബസിലിക്ക വിശ്വാസികൾക്കും ചരിത്രപ്രേമികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.
എ.ഡി. 400-ൽ പണികഴിപ്പിച്ച ഈ പുരാതന ദൈവാലയം വിശുദ്ധ പൗലോസ് അപ്പസ്തോലന്റെ ശിഷ്യനായിരുന്ന പുഡെൻഷ്യസിന്റെ മകൾ പ്രസീദെയ്ക്കാണ് സമർപ്പിച്ചിരിക്കുന്നത്.
ഒൻപതാം നൂറ്റാണ്ടിലെ അതിമനോഹരമായ ബൈസന്റൈൻ മൊസൈക് കലകൾ ഈ ബസിലിക്കയിൽ കാണാം.
എന്നാൽ, ഈ ബസലിക്കയെ ലോകപ്രശസ്തമാക്കുന്നത് അവിടെ സൂക്ഷിച്ചിരിക്കുന്ന ‘ഫ്ലജലേഷൻ കോളം’ (Flagellation Column) അഥവാ ക്രിസ്തുവിനെ കെട്ടിയിട്ട് ചാട്ടവാറിനടിച്ച തൂണാണ്.
ബസിലിക്കയിലെ സെന്റ് സെനോ ചാപ്പലിലാണ് ഈ വിശുദ്ധ സ്തംഭം സൂക്ഷിച്ചിരിക്കുന്നത്.
സ്വർണ്ണ മൊസൈക്കുകളാൽ അലംകൃതമായ ഈ ചാപ്പലിൽ വിശ്വാസികൾക്ക് ഈ തിരുശേഷിപ്പ് ദർശിക്കാവുന്നതാണ്. ഏകദേശം 63 സെന്റീമീറ്റർ ഉയരവും 20 സെന്റീമീറ്റർ വ്യാസവുമുള്ള ഈ തൂൺ ഗാബ്രോ ഡയോറൈറ്റ് എന്ന കരിങ്കല്ലിനാലാണ് നിർമ്മിച്ചിരിക്കുന്നത്.
1223-ൽ കർദിനാൾ ജിയോവന്നി കൊളോണയാണ് ജറുസലേമിൽ നിന്ന് ഈ തിരുശേഷിപ്പ് റോമിലേക്ക് കൊണ്ടുവന്നത്. പീലാത്തോസിന്റെ കൊട്ടാരത്തിൽ വെച്ച് യേശുവിനെ ഈ തൂണിൽ കെട്ടിയിട്ടാണ് പടയാളികൾ ചാട്ടവാറിനടിച്ചതെന്ന് പാരമ്പര്യം വിശ്വസിക്കുന്നു.
റോമിലെ തിരക്കേറിയ തെരുവുകൾക്കിടയിൽ ഈ നിധി കണ്ടെത്തുക പ്രയാസകരമല്ല. സാന്താ മരിയ മജോർ ബസിലിക്കയുടെ വലതുവശത്തുള്ള റോഡ് മുറിച്ചുകടന്ന് അല്പദൂരം മുന്നോട്ട് നടന്നാൽ സാന്താ പ്രസീദെ ബസിലിക്കയിൽ എത്താം.
പള്ളിയുടെ പുറംഭാഗം ലളിതമാണെങ്കിലും ഉള്ളിലെ ബൈസന്റൈൻ കലയും സ്വർണ്ണ മൊസൈക്കുകളും സന്ദർശകരെ അദ്ഭുതപ്പെടുത്തും.
ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഇവിടുത്തെ ക്രിപ്റ്റിൽ വിശുദ്ധ പ്രസീദെയുടെ തിരുശേഷിപ്പുകളും സംരക്ഷിക്കപ്പെടുന്നുണ്ട്.
റോമിലെ സ്തംഭത്തെ കൂടാതെ യേശുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട മറ്റ് തൂണുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്. ജറുസലേമിലെ ഹോളി സെപൽച്ചർ ബസിലിക്കയിലും ഇസ്താംബൂളിലും ബൊളോണയിലുമാണ് ഇവയുള്ളത്. പീലാത്തോസിന്റെ കൊട്ടാരത്തിലും കൈയ്യാഫാസിന്റെ കൊട്ടാരത്തിലും വെച്ച് ക്രിസ്തു പീഡിപ്പിക്കപ്പെട്ടതിന്റെ അടയാളങ്ങളായാണ് ഇവയെ ചരിത്രകാരന്മാർ കാണുന്നത്.
റോമിലെത്തുന്ന ഏതൊരു തീർഥാടകനും ക്രിസ്തുവിന്റെ സഹനങ്ങളെ ആഴത്തിൽ ധ്യാനിക്കാൻ സഹായിക്കുന്നതാണ് സാന്താ പ്രസീദെ ബസിലിക്കയിലെ ഈ സന്ദർശനം.