'വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് ഓര്‍ക്കാതെ രാഷ്ട്രീയ നിലപാട് ആവര്‍ത്തിച്ച് പറഞ്ഞയാള്‍; നഷ്ടമായത് കൂടപ്പിറപ്പിനെ'-  സലിം കുമാറിൻ്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
 

 
salim kumar vd

തിരുവനന്തപുരം: അന്തരിച്ച സിനിമാ താരം സലിം കുമാറിന് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയെ മാത്രമല്ല, തനിക്ക് ഒരു കൂടപ്പിറപ്പിനെ കൂടിയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാളാണ് സലിംകുമാറെന്നും മുഖ്യമന്ത്രി അനുസിമരിച്ചു.

ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര്‍ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോള്‍ മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാര്‍. മുഖ്യമന്ത്രി വിഡി സതീശന്‍ അനുസ്മരിച്ചു.

വി.ഡി. സതീശൻ്റെ കുറിപ്പ്

സലിം കുമാര്‍ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍. എങ്ങനെ, എന്താണ് പറയേണ്ടതെന്ന് അറിയില്ല. അവസാനമായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പറവൂരിലെ ജനങ്ങള്‍ എനിക്ക് നല്‍കിയ സ്വീകരണ വേദിയായിരുന്നു സലിം കുമാറിന്റെ അവസാന പൊതുപരിപാടി. എന്തൊരു സന്തോഷമായിരുന്നു ആ മുഖത്ത്. ക്ഷീണിച്ച മുഖത്തെ ആ ചിരി ഇപ്പോഴും മനസിലുണ്ട്. എന്റെ മാത്രമല്ല പറവൂരുകാരുടെ മുഴുവന്‍ മനസില്‍.

വടക്കന്‍ പറവൂരിന്റെ അഭിമാനമായിരുന്നു സലിം കുമാര്‍. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ചലച്ചിത്ര മേഖലയിലെ പലരും നിലപാട് പറയാന്‍ മടിച്ചു നിന്നപ്പോഴും ഒന്നും ആഗ്രഹിക്കാതെ കോണ്‍ഗ്രസ് രാഷ്ട്രീയം പൊതുവേദികളില്‍ തുറന്നു പറയാന്‍ അദ്ദേഹം തയാറായി. ദാരിദ്രവും കഷ്ടപ്പാടുമുള്ള സാധാരണ കുടുംബത്തില്‍ ജനിച്ച് ദേശീയ പുരസ്‌കാര നിറവില്‍ എത്തിയ കലാകാരന്‍. ഒസ്‌കാര്‍ നോമിനേഷനിലേക്കു വരെ എത്തിയ പ്രതിഭ. എന്റെ തിരഞ്ഞെടുപ്പുകളിലൊക്കെയും തിരഞ്ഞെടുപ്പ് കമ്മിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത് സലിം കുമാറായിരുന്നു. അത് തന്റെ മാത്രം അവകാശമായി അദ്ദേഹം എല്ലാ തിരഞ്ഞെടുപ്പുകളിലും ഏറ്റെടുക്കുകയും ചെയ്തു.

ഏറ്റവും അവസാനം നടന്ന തിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയായിരുന്നു ഉദ്ഘാടകന്‍. എന്റെ വിജയത്തിലും സ്ഥാനലബ്ധിയിലും ഇത്രയേറെ സന്തോഷിച്ച കൂടപ്പിറപ്പ്. സന്തോഷം നിറഞ്ഞ ആ മുഖം മാത്രമാണ് മനസില്‍. മറക്കാനാകുന്നില്ല. ഹാസ്യം മാത്രമല്ല ഏത് കഥാപാത്രങ്ങളും വഴങ്ങുമെന്ന് തെളിയിച്ച അപൂര്‍വ പ്രതിഭയായിരുന്നു സലിം കുമാര്‍. എത്രമേല്‍ നമ്മെ സന്തോഷിപ്പിച്ചുവോ അതിലേറെ കരയിച്ച കഥാപാത്രങ്ങളെയും അദ്ദേഹം അനായസം അവതരിപ്പിച്ചു.

പ്രതിഭാ സമ്പന്നതയും വ്യക്തി ബന്ധങ്ങളില്‍ അതിലേറെ ആത്മാര്‍ത്ഥതയും കാട്ടിയ പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം. ശരിക്കും പറവൂരുകാര്‍ എങ്ങനെ ചിന്തിക്കുന്നു, പെരുമാറുന്നു അതായിരുന്നു സലിം കുമാര്‍. എല്ലാവരെയും ചിരിപ്പിച്ചു. ഇപ്പോള്‍ എല്ലാവരെയും കരയിച്ചുള്ള യാത്ര. സുനിതയെയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. അവരുടെ മാത്രം ദുഖമല്ലല്ലോ. സലിം കുമാര്‍ എന്ന അതുല്യ കലാകാരന്‍ നമ്മെ എപ്പോഴും ചിരിപ്പിച്ചു കൊണ്ടേയിരിക്കും. അങ്ങനെ ആഗ്രഹിക്കാനാണ് എനിക്കിഷ്ടം.
 

Tags

Share this story

From Around the Web