യേശുവിന്റെ ദൈവത്വം പ്രഖ്യാപിക്കുന്ന ഏറ്റവുംപഴക്കമുള്ള പുരാവസ്തു, 'മ്യൂസിയം ഓഫ് ദി ബൈബിളില്‍'

 
MUSEUM OF BIBLE



വാഷിംഗ്ടണ്‍ ഡി.സി: റോമാസാമ്രാജ്യത്തിലെ ക്രൈസ്തവര്‍ മൂന്നാം നൂറ്റാണ്ടില്‍ (എഡി 230-ല്‍)തന്നെ യേശുവിനെ ദൈവമായി ആരാധിച്ചിരുന്നു എന്നതിന്റെ  ഏറ്റവും ശക്തമായ തെളിവാണ് 2005-ല്‍ ഇസ്രായേലില്‍ നടത്തിയ ഖനനത്തില്‍ ലഭിച്ച 'മെഗിദ്ദോ മൊസൈക്'. 

 ആയിരക്കണക്കിന് ആളുകളാണ് ഇപ്പോള്‍ വാഷിംഗ്ടണ്‍ ഡി.സിയിലെ 'മ്യൂസിയം ഓഫ് ദി ബൈബിളില്‍' പ്രദര്‍ശിപ്പിച്ചിരിക്കുന്ന 1800 വര്‍ഷം പഴക്കമുള്ള ഈ മൊസൈക്ക് തറ കാണാനെത്തുന്നത്. 2026 ഡിസംബര്‍ 31 വരെ  ഈ സൗജന്യ പ്രദര്‍ശനം തുടരും.

പുരാതന ഇസ്രായേലിലെ കാനാന്‍ പ്രദേശത്തിന്റെ ഭാഗമായ മെഗിദ്ദോയില്‍, 2005-ല്‍ നടത്തിയ പുരാവസ്തു ഗവേഷണത്തിലാണ് 'ദൈവമായ യേശുക്രിസ്തു' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന മൊസൈക്ക് കണ്ടെത്തിയത്. ആദ്യകാല ക്രൈസ്തവ പ്രതീകങ്ങളായ രണ്ട് മീനുകളുടെ ചിത്രങ്ങളും തുന്നിച്ചേര്‍ത്ത  വിശാലമായ മൊസൈക് തറ,  ഡെഡ് സീ ചുരുളുകള്‍ക്ക്  ശേഷം ഇസ്രായേലില്‍ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലായി വിലയിരുത്തപ്പെടുന്നു.

ഈ മൊസൈക് തറയില്‍ മൂന്ന് വലിയ ലിഖിതങ്ങള്‍ കൊത്തിവെച്ചിട്ടുണ്ടായിരുന്നു. അതില്‍ മൂന്നാമത്തെ ലിഖിതമാണ് ലോകത്തെ അമ്പരപ്പിച്ചത്. 'അകെപ്തൂസ്' എന്ന് പേരുള്ള ധനികയായ ഒരു ക്രൈസ്തവ സ്ത്രീ അവിടുത്തെ വിശുദ്ധ കുര്‍ബാനയ്ക്കുള്ള മേശ സംഭാവനയായി നല്‍കിക്കൊണ്ട് രേഖപ്പെടുത്തിയ  വാചകത്തിലാണ് 'ദൈവമായ യേശുക്രിസ്തുവിന്' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

റോമന്‍ ഭരണാധികാരികളുടെ പീഡനങ്ങള്‍ ഭയന്ന് ക്രിസ്ത്യാനികള്‍ രഹസ്യമായി ആരാധന നടത്തിയിരുന്ന ആ കാലഘട്ടത്തിലെ ഈ പുരാതന മൊസൈക്ക്, യേശു പ്രവാചകനോ മനുഷ്യനോ അല്ല, മറിച്ച് 'സാക്ഷാല്‍ ദൈവമാണ്' എന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന  ഏറ്റവും പഴയ പുരാവസ്തു തെളിവായി കരുതപ്പെടുന്നു.

ഇതിലെ മറ്റൊരു  ലിഖിതം ഗായനസ് എന്ന റോമന്‍ ശതാധിപനെക്കുറിച്ചുള്ളതാണ്. ക്രിസ്ത്യാനികളെ വേട്ടയാടിയിരുന്ന റോമന്‍ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥന്‍, തന്റെ സമ്പത്ത് നല്‍കി ഈ ആരാധനാലയത്തിന്റെ മൊസൈക് തറ നിര്‍മ്മിക്കാന്‍ സഹായിച്ചു എന്നുള്ളത്  ക്രിസ്തുവിന്റെ സ്നേഹം എങ്ങനെ ശത്രുക്കളുടെ ഹൃദയങ്ങളപ്പോലും അന്ന് രൂപാന്തരപ്പെടുത്തി എന്നതിന്റെ തെളിവായി നിലകൊള്ളുന്നു.

യേശു ദൈവമാണെന്ന് ലോകത്തോട് വിളിച്ചുപറയുന്ന, ഇന്ന് ലഭ്യമായതില്‍ ഏറ്റവും പുരാതനമായ ഈ മൊസൈക് തറ, കാലഘട്ടങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത, ഭരണാധികാരികള്‍ക്ക് മൂടിവെക്കാന്‍ കഴിയാത്ത ആദിമസഭയുടെ വിശ്വാസത്തിന്റെ ജ്വലിക്കുന്ന സാക്ഷ്യമായി നിലകൊള്ളുന്നു.

Tags

Share this story

From Around the Web