നിലമ്പൂര്‍ ഫലം ഷൌക്കത്ത്- സ്വരാജ്- അന്‍വര്‍ എന്നിവരുടെ രാഷ്ട്രീയ നിലനില്‍പ്പിന് നിര്‍ണായകമാകും. കലാശക്കൊട്ട് നാളെ. ക്രിസ്ത്യന്‍ വോട്ടര്‍മാരുടെ മനസ് മാറുമോ ?
 

 
SWARAJ


 
നിലമ്പൂര്‍ : ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഒരു ദിവസം ശേഷിക്കെ കലാശക്കൊട്ടിന് തയ്യാറെടുത്ത് മുന്നണികള്‍. പ്രചാരണത്തിലുടനീളം ലഭിച്ച മേല്‍ക്കൈ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും എല്‍ഡിഎഫും. 

രാജിവെച്ച എം.എല്‍.എ പി.വി അന്‍വറും ബി.ജെ.പിയും പരസ്യപ്രചാരണത്തിന്റ്‌റെ അവസാന ലാപ്പില്‍ സജീവമാണ്. നാളെ കലാശക്കൊട്ടിന് വേദിയാകുന്ന നിലമ്പൂര്‍ ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം ബൂത്തിലെത്തും.

കേരളത്തില്‍ ഉടനീളമുള്ള സര്‍ക്കാര്‍ വിരുദ്ധ വികാരം മണ്ഡലത്തില്‍ യു.ഡി.എഫിന് അനുകൂല സാഹചര്യമൊരുക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. സര്ക്കാര്‍ വിരുദ്ധ വികാരത്തില്‍ ആര്യാടന്‍ ഷൗക്കത്തിന് മേല്‍ക്കൈയുണ്ടെന്നതാണ് യുഡിഎഫ് വിലയിരുത്തല്‍. അതേസമയം എം സ്വരാജില്‍ പൂര്‍ണ്ണ വിശ്വാസത്തിലാണ് ഇടത് ക്യാമ്പുകള്‍. 

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ നിലമ്പൂരിലെ തിരഞ്ഞെടുപ്പുഗോധ വിവാദങ്ങള്‍ കൊണ്ട് നിറഞ്ഞു നിന്നിരുന്നുവെങ്കിലും നേരത്തെ കളത്തിലിറങ്ങിയ ഷൗക്കത്തിന് പ്രചാരണത്തില്‍ മേല്‍ക്കൈ ലഭിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അതേസമയം യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കൂടിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വെല്ലുവിളി സ്വീകരിച്ച് എം സ്വരാജ് മത്സരിക്കാന്‍  എത്തിയതോടെ ഇടത് ക്യാമ്പുകളും അത്യാവേശത്തിലാണ്. 

അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനം, വി.എസ് ജോയിയുടെ സ്ഥാനാര്‍ത്ഥിത്വം, കഴിഞ്ഞ തവണ മത്സരിച്ച വി.വി പ്രകാശിന്റെ മകളുടെ ഫേസ്ബുക്ക് കുറിപ്പ്, പാണക്കാട് തങ്ങള്‍ക്കെതിരെ ആര്യാടന്‍ കുടുംബം നടത്തിയിട്ടുള്ള വിവാദ പ്രസ്താവനകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ യു.ഡി.എഫിനുണ്ടായിരുന്ന പ്രതിരോധം തിരഞ്ഞെടുപ്പ് പ്രചാരണം മുറുകിയതോടെ അപ്രസക്തമായെന്നാണ് യുഡി എഫ് നേതാക്കളുടെ പ്രതീക്ഷ. 

എന്നാല്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിനെ ചൊല്ലി എല്‍.ഡി.എഫ് ഉന്നയിക്കുന്ന ആരോപണങ്ങളാണ് ഇടതുമുന്നണിയുടെ പ്രചാരണത്തിന്റെ കുന്തമുന. മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകളില്‍ അത് കാര്യമായ ക്ഷീണം ഉണ്ടാക്കുമെന്ന വിലയിരുത്തല്‍ ശക്തമാണ്.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ യു.ഡി.എഫില്‍ നിന്നും പിണങ്ങിപ്പിരിഞ്ഞു വരുന്നവരെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു എല്‍.ഡി.എഫിന്റെ നീക്കം. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും അങ്ങനെ ഒരാളെ കിട്ടില്ലെന്ന് കണ്ടതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ സി.പി.എമ്മിന്റെ ആശയക്കുഴപ്പം പുറത്തു വന്നിരുന്നു. 

യു.ഡി.എഫ് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ സി.പി.എം ക്രൈസ്തവ വിഭാഗത്തിലെ ഷെറോണ റോയിയെ രംഗത്തിറക്കാന്‍ ആദ്യം ഏതാണ്ട് തീരുമാനിച്ചിരുന്നു. എന്നാല്‍ അന്‍വര്‍ ഉയര്‍ത്തുന്ന ഭീഷണി മറികടക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചതോടെയാണ് എം.സ്വരാജിലേക്ക് കാര്യങ്ങള്‍ എത്തി നിന്നത്. 

മണ്ഡലത്തിന്റെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയറ്റ് അംഗത്തെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിച്ചാല്‍ തിരഞ്ഞെടുപ്പിനെ കൂടുതല്‍ ഗൗരവ സ്വഭാവമുള്ളതാക്കാമെന്ന്  സംസ്ഥാന നേതൃത്വം തീരുമാനമെടുത്തതോടെ സ്വരാജ് രംഗത്തിറങ്ങി. 

അതോടെ താമസിയാതെതന്നെ  ഒരാഴ്ച്ച മുമ്പ് തന്നെ യു.ഡി.എഫ് ആരംഭിച്ച പ്രചാരണത്തിന് ഒപ്പമെത്താന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു. നിലമ്പൂര്‍ സ്വദേശിയാണെങ്കിലും മുന്‍പ് ഏറണാകുളത്ത് സ്ഥിരതാമസമാക്കിയ സ്വരാജിന്റ്‌റെ പ്രസ്താവനകള്‍വരെ നിലംബൂരില്‍ വിഷയമായി.

പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും ഇരുമുന്നണിക്കും ഒപ്പമെത്താന്‍ അന്‍വറിനും ബി.ജെ.പിക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ അവസാന ലാപ്പില്‍ അന്‍വര്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തുന്നത് മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുമോ എന്നതാണ് ആശങ്ക.

രാജിവെച്ച് അനാവശ്യ തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയ അന്‍വര്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്തിനാണെന്ന വാദമൊക്കെ പ്രചാരണ രംഗത്ത് വിഷയം ആണ്. അന്‍വറിനു ജയിക്കാനുള്ള കരുത്ത് നിലവില്‍ ഇല്ലെങ്കിലും ചിലരെ തോല്‍പ്പിക്കാനുള്ള ശേഷി അന്‍വര്‍ സമാഹരിക്കുമോ എന്ന ആശങ്ക ഇരു മുന്നണികള്‍ക്കും ഉണ്ട്.  

അന്‍വര്‍ ഫാക്ടര്‍  സ്വരാജിന് തിരിച്ചടിയാകാതിരിക്കാന്‍ സി.പി.എം കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച അതേ വോട്ട് നിലനിര്‍ത്താന്‍ ബി.ജെ.പിയും ശ്രമിക്കുന്നുണ്ട്. 

ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പര്‍ട്ടിയില്‍ നിന്നും വിമര്‍ശനങ്ങളുണ്ടായപ്പോഴാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വിട്ടു വന്ന മോഹന്‍ ജോര്‍ജ്ജിനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. 

എന്നാല്‍ ക്രൈസ്തവ കേന്ദ്രങ്ങളില്‍ നിന്നും അങ്ങനെ ഒരു അനുകൂല സമീപനം മോഹന്‍ ജോര്‍ജ്ജിന് ലഭിക്കുമെന്ന വിലയിരുത്തലില്ല.

നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിന്റെ ദിശാസൂചികയായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഫലം മൂന്ന് സ്ഥാനാര്‍ത്ഥികളുടെയും ( ഷൌക്കത്ത് , സ്വരാജ് , അന്‍വര്‍ ) രാഷ്ട്രീയ ജീവിതത്തില്‍ ഏറെ നിര്‍ണായകം കൂടിയാവും.

Tags

Share this story

From Around the Web