അമേരിക്കയിലെ ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനത്തിന് നാളെ തുടക്കമാകും
ഫ്ലോറിഡ: 2026 ലെ ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനത്തിന് നാളെ മെയ് 24 ന് ഫ്ലോറിഡയില്‍ തുടക്കമാകും. രാജ്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച്, നടത്തുന്ന ദിവ്യകാരുണ്യ പ്രയാണം എന്ന സവിശേഷത ഇതവണത്തെ തീര്‍ത്ഥാടനത്തിനുണ്ട്. ദൈവത്തിനു കീഴിലുള്ള ഒരു രാഷ്ട്രത്തിലേക്ക് നാം മടങ്ങേണ്ടതുണ്ടെന്നും, തീർത്ഥാടനം ആരംഭിക്കുന്നതിലൂടെ, കത്തോലിക്കാ വിശ്വാസത്തിന്റെ ആരംഭ ഭാഗങ്ങളിലേക്ക് നാം മടങ്ങുകയാണെന്ന് കരുതുകയാണെന്നും ഇഡബ്ല്യുടിഎന്‍ ന്യൂസിന്റെ ഫോട്ടോ ജേണലിസ്റ്റായ ജെഫ്രി ബ്രൂണോ പറഞ്ഞു.
വിശുദ്ധ ഫ്രാൻസെസ് സേവ്യർ കാബ്രിനി റൂട്ടിലൂടെയുള്ള തീർത്ഥാടനം ജൂലൈ 5ന് ഫിലാഡൽഫിയയിൽ സമാപിക്കും. കിഴക്കൻ അമേരിക്കയിലുടനീളം 2,000 മൈലിലധികം ദൂരമാണ് ദിവ്യകാരുണ്യ പ്രയാണം നടത്തുക. ലാ ലെച്ചെയിലെ ഔവർ ലേഡി ദേശീയ ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെയായിരിക്കും തീര്‍ത്ഥാടനത്തിന് തുടക്കമാകുക. ബിഷപ്പുമാർ, വൈദികർ എന്നിവരോടൊപ്പം തീർത്ഥാടന പാതയിലുടനീളം തിരുവോസ്തിയെ അനുഗമിക്കുന്ന ഒന്‍പത് സ്ഥിരം തീർത്ഥാടകരുടെ പങ്കാളിത്തവും ഉണ്ടായിരിക്കും.
ദിവ്യകാരുണ്യത്തിലുള്ള യേശുവിന്റെ സജീവ സാന്നിധ്യത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനായി യുഎസ് കത്തോലിക്ക മെത്രാന്മാര്‍ ആരംഭിച്ച വിശാലമായ ദേശീയ ദിവ്യകാരുണ്യ പുനരുജ്ജീവന സംരംഭത്തിന്റെ ഭാഗമാണ് ഈ തീർത്ഥാടനം. യാത്രയിലുടനീളം, കത്തോലിക്കാ വിശ്വാസ ജീവിതത്തിൽ കൂടുതൽ ആഴപ്പെടുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനായി പൊതു വിശുദ്ധ കുർബാന അര്‍പ്പണം, ദിവ്യകാരുണ്യ പ്രദിക്ഷണം, പ്രാർത്ഥനാ കൂട്ടായ്മകള്‍, കാരുണ്യ പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.