അത്ഭുത ബാലിക' ഇനി ദൈവസന്നിധിയില്‍; അമേരിക്കയിലെ ആദ്യ വിശുദ്ധയുടെ വിശുദ്ധപദവിക്ക് വഴിയൊരുക്കിയ ആന്‍സ് തെരേസ ഒനീല്‍ അന്തരിച്ചു

 
STUDENT



വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ ആദ്യ വിശുദ്ധയായ എലിസബത്ത് ആന്‍ സെറ്റണിന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന് ആധാരമായ അത്ഭുത സൗഖ്യത്തിലൂടെ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഇടംനേടിയ ആന്‍സ് തെരേസ ഒനീല്‍ അന്തരിച്ചു. 78 വയസായിരുന്നു. ജൂലൈ 17-നായിരുന്നു വിയോഗം.

മേരിലാന്‍ഡ് സ്വദേശിയായ ആന്‍സ് തെരേസ, ഏഴ് പതിറ്റാണ്ടിലേറെക്കാലം ദൈവീക ഇടപെടലിന്റെ ജീവിക്കുന്ന സാക്ഷിയായാണ് ജീവിച്ചത്. 1952-ല്‍, നാല് വയസുള്ളപ്പോഴാണ് ബാള്‍ട്ടിമോര്‍ സ്വദേശിയായ ആന്‍സ് തെരേസയ്ക്ക് മാരകമായ രക്താര്‍ബുദം (ലുക്കീമിയ) സ്ഥിരീകരിച്ചത്. 

വൈദ്യശാസ്ത്രം കൈവിട്ട ഘട്ടത്തില്‍, കുട്ടികളുടെ വാര്‍ഡിലെ സൂപ്പര്‍വൈസറായിരുന്ന സിസ്റ്റര്‍ മേരി ആലീസ് ഫൗളറുടെ നിര്‍ദ്ദേദശപ്രകാരം അമ്മയും ബന്ധുക്കളും എലിസബത്ത് ആന്‍ സെറ്റണിന്റെ മാധ്യസ്ഥം അപേക്ഷിച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. 

വിശുദ്ധയുടെ തിരുശേഷിപ്പ് ആന്‍സ് തെരേസയുടെ വസ്ത്രത്തില്‍ പിന്‍ ചെയ്ത ശേഷമായിരുന്നു പ്രാര്‍ത്ഥനയും നൊവേനയും.

ദുഃഖവെള്ളിയാഴ്ച കുട്ടിയുടെ നില കൂടുതല്‍ വഷളായപ്പോള്‍, ഡോക്ടര്‍മാരുടെ എതിര്‍പ്പ് അവഗണിച്ച് മാതാപിതാക്കള്‍ അവളെ എമ്മിറ്റ്‌സ്ബര്‍ഗിലുള്ള എലിസബത്ത് ആന്‍ സെറ്റണിന്റെ കല്ലറയിലേക്കും അവര്‍ താമസിച്ചിരുന്ന ഭവനത്തിലേക്കും കൊണ്ടുപോയി പ്രാര്‍ത്ഥിച്ചു.

തുടര്‍ന്ന് കുട്ടിയെ തിരികെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാരെപോലും അത്ഭുതപ്പെടുത്തുന്ന ഫലമാണ് ലഭിച്ചത്.


 ഈസ്റ്റര്‍ തിങ്കളാഴ്ചയിലെ പരിശോധനയില്‍ ബ്ലഡ് കൗണ്ട് പൂര്‍ണമായും സാധാരണ നിലയിലായി! തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കാന്‍സറിന്റെ യാതൊരു ലക്ഷണവും കണ്ടില്ല.

ഈ അത്ഭുത സൗഖ്യം വത്തിക്കാന്‍ വിശദമായി പരിശോധിച്ച് അംഗീകരിച്ചതോടെയാണ് എലിസബത്ത് ആന്‍ സെറ്റണിന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന് വഴിയൊരുങ്ങിയത്. 

1975 സെപ്റ്റംബര്‍ 14-ന് പോള്‍ ആറാമന്‍ മാര്‍പാപ്പ റോമില്‍ വെച്ച് എലിസബത്ത് ആന്‍ സെറ്റണിനെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോള്‍ അവിടെ ആന്‍സ് തെരേസയും സന്നിഹിതയായിരുന്നു.

തനിക്ക് ലഭിച്ച സൗഖ്യത്തെക്കുറിച്ച് ആളുകള്‍ ചോദിക്കുമ്പോഴെല്ലാം, സ്വന്തം അത്ഭുതത്തെക്കുറിച്ചല്ല, മറിച്ച് തന്റെ അമ്മയുടെ വിശ്വാസത്തെക്കുറിച്ചും വിശുദ്ധ സെറ്റണിനെയും യേശുവിനെയും കുറിച്ചുമാണ് ആന്‍സ് സംസാരിച്ചിരുന്നതെന്ന് നാഷണല്‍ ഷ്രൈന്‍ ഓഫ് സെന്റ് എലിസബത്ത് ആന്‍ സെറ്റണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റോബ് ജഡ്ജ് അനുസ്മരിച്ചു.

ജൂലൈ 25-ന് എമ്മിറ്റ്‌സ്ബര്‍ഗിലെ ബസിലിക്ക ഓഫ് ദി നാഷണല്‍ ഷ്രൈന്‍ ഓഫ് സെന്റ് എലിസബത്ത് ആന്‍ സെറ്റണില്‍ വെച്ച് ബാള്‍ട്ടിമോര്‍ ആര്‍ച്ചുബിഷപ് വില്യം ഇ. ലോറിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടക്കും. 

തുടര്‍ന്ന് തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വളപ്പില്‍ തന്നെ മൃതദേഹം സംസ്‌കരിക്കും. കേവലം ഒരു അത്ഭുതത്തിന്റെ ഓര്‍മയ്ക്കപ്പുറം അളവറ്റ ദൈവകൃപയുടെ ജീവിക്കുന്ന സാക്ഷ്യമായി ആന്‍സ് തെരേസയുടെ ഓര്‍മ്മകള്‍ ഇനി അമേരിക്കന്‍ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ നിലനില്‍ക്കും.

Tags

Share this story

From Around the Web