മാഞ്ചസ്റ്റര്‍ ദുക്രാന തിരുന്നാള്‍ ഇരുപതിന്റെ നിറവില്‍. ഇ മാസം 29 ന് കൊടിയേറും. പ്രധാന തിരുന്നാള്‍ ജൂലൈ 5 ശനിയാഴ്ച

 
manchest


മാഞ്ചസ്റ്റര്‍: യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്റര്‍ വീണ്ടും തിരുന്നാള്‍ ലഹരിയിലേക്ക്. ഇക്കുറി തിരുന്നാളിന്റെ ഇരുപതാം വാര്‍ഷികം കൂടി എത്തിയതോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുവാന്‍ വേണ്ട ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്.ഭാരത അപ്പസ്തോലന്‍ മാര്‍ തോമാസ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങളാണ് മാഞ്ചസ്റ്ററില്‍ നടക്കുക.

ജൂണ്‍ 29 ന് കൊടിയേറി ജൂലൈ ആറ് വരെയാണ് തിരുന്നാള്‍ ആഘോഷങ്ങള്‍. പ്രധാന തിരുന്നാള്‍ ജൂലൈ 5 ശനിയാഴ്ച നടക്കും. ജൂണ്‍ 28 ശനിയാഴ്ച വിഥിന്‍ഷോ ഫോറം സെന്ററില്‍ 'ഗ്രെഷ്യസ് 2025' എന്ന പേരില്‍ വില്യം ഐസ്സക്കും, ഡെല്‍സി നൈനാനും ചേര്‍ന്ന് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഷോയും, പാരിഷ് ഡേ ആഘോഷങ്ങളും നടക്കും. അന്നേദിവസം ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകളുടെ കലാപരിപാടികളും വേദിയെ പുളകച്ചാര്‍ത്താണിയിക്കും

യുകെയില്‍ ആദ്യമായി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററില്‍ ആയിരുന്നു. പിന്നീട് എല്ലാവര്‍ഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച മാഞ്ചസ്റ്റര്‍ ദുക്റാന തിരുന്നാള്‍ ആയി ആഘോഷിച്ചുവരികയാണ്.ഒരു പ്രവാസിയായി എത്തിയപ്പോള്‍ നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന നാട്ടിലെ പള്ളിപ്പെരുന്നാല്‍ ആഘോഷങ്ങള്‍ എല്ലാം പിനീട് മാഞ്ചസ്റ്ററില്‍ എത്തുന്ന കാഴ്ചയാണ് മലയാളി സമൂഹം കണ്ടത്. മുത്തുക്കുടകളും പൊന്‍-വെള്ളി കുരിശുകളുമെല്ലാം നാട്ടില്‍നിന്നും എത്തിച്ചു തിരുന്നാള്‍ ആഘോഷകള്‍ക്ക് മാറ്റേകിയതോടെ നാട്ടിലേക്കാളും കേമമായി തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത് മാഞ്ചസ്റ്ററിലാണെന്ന് പഴമക്കാര്‍ പറയുന്നു.

മാഞ്ചസ്റ്ററിനു തിലകക്കുറിയായി വിഥിന്‍ഷോയില്‍ ഉയര്‍ന്നുനില്‍ക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുക.മാഞ്ചസ്റ്റര്‍ മലയാളികള്‍ക്കൊപ്പം തദ്ദേശീയരായ ഇംഗ്ലീഷ് ജനതയ്ക്കും തിരുന്നാള്‍ ആഘോഷമാണ്. കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കുന്ന സെന്റ് ആന്റണീസ് ദേവാലയവും, മുത്തുക്കുടകളും, ബാന്‍ഡ് മേളവും എല്ലാം കാണുവാന്‍ ഒട്ടേറെ തദ്ദേശീയരും എത്താറുണ്ട്. പ്രധാന തിരുന്നാള്‍ ദിനത്തില്‍ പൗരാണികതയും, പ്രൗഢിയും വിളിച്ചോതുന്ന തിരുന്നാള്‍ പ്രദക്ഷിണം ഏറെ അനുഗ്രഹപ്രദമാണ്. പൊന്‍-വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാണ്. 

ജൂണ്‍ മാസം 29 ഞായറാഴ്ച വൈകുന്നേരം മൂന്നിന് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റുന്നതോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും, ലദീഞ്ഞും വിശുദ്ധ കുര്‍ബാനയും നടക്കും. ഇതേ തുടര്‍ന്ന് വീടുകളിലേക്കുള്ള അമ്പ് എഴുന്നള്ളിക്കലും, ഉല്‍പ്പന്ന ലേലവും നടക്കും.

തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ദിവസവും വൈകുന്നേരം 5.30 ന് വിശുദ്ധ കുര്‍ബാനയും നൊവേനയും നടക്കും. ഇ ദിവസങ്ങളില്‍ ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവക്കുള്ള നിയോഗങ്ങള്‍ സമര്‍പ്പിച്ചാവും തിരുക്കര്‍മങ്ങള്‍ നടക്കുക.

തിങ്കളാഴ്ച മാഞ്ചസ്റ്റര്‍ ഹോളിഫാമിലി മിഷന്‍ ഡയറക്ടര്‍ ഫാ.വിന്‍സെന്റ് ചിറ്റിലപ്പള്ളി മുഖ്യ കാര്‍മ്മികവുമ്പോള്‍ ചൊവ്വാഴ്ച മാഞ്ചസ്റ്റര്‍ ക്നാനായ മിഷന്‍ ഡയറക്ടര്‍ ഫാ.സുനി പടിഞ്ഞാറേക്കരയും, ബുധനാഴ്ച്ച സാല്‍ഫോര്‍ഡ് സെന്റ് എവുപ്രാസ്യാമിഷന്‍ ഡയറക്ടര്‍ ഫാ.സാന്റോ വാഴേപറമ്പിലും മുഖ്യ കാര്‍മ്മികനാവും.വ്യാഴാഴ്ച ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍ കാര്‍മ്മികനാവുമ്പോള്‍ വെള്ളിയാഴ്ച നോട്ടിങ്ഹാം സെന്റ് ജോണ്‍ മിഷന്‍ ഡയറക്ടര്‍ ഫാ.ജോബി ജോണ്‍ ഇടവഴിക്കലും കാര്‍മ്മികരാവും.

പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ 5 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ അത്യാഘോഷ പൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാനക്ക് തുടക്കമാകും.ആഷ്‌ഫോര്‍ഡ് മാര്‍സ്ലീവാ മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ തിരുന്നാള്‍ കുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികനാവുമ്പോള്‍ ഒട്ടേറെ വൈദീകര്‍ സഹകാര്‍മ്മികരാകും.തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണവും,സ്നേഹവിരുന്നും നടക്കും.

ജൂലൈ ആറാംതീയതി ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടര്‍ന്ന് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും.തുടര്‍ന്ന് നേര്‍ച്ചവിതരണവും ഉണ്ടായിരിക്കും.തിരുന്നാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി മിഷന്‍ ഡയറക്റ്റര്‍ ഫാ.ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യന്‍, ജയന്‍ ജോണ്‍,ദീപു ജോസഫ് എന്നിവരുടെയും പരിഷ്‌കമ്മറ്റിയുടെയും നേതൃത്വത്തില്‍ 101 അംഗ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

Tags

Share this story

From Around the Web